Thursday, November 14, 2013

അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞു......

നൂറിലധികം ‍ ചലചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ നമ്മില്‍ നിന്നും വിടവാങ്ങിയിരിക്കുന്നു.മലയാള നാടകലോകത്തിന്റെ ഈറ്റില്ലമായ കോഴിക്കോട്‌ നിന്ന് നാടകത്തിലൂടെ ആയിരുന്നു സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഉണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് 2010 മുതല്‍ ചികിത്സയിലായിരുന്നു. നവമ്പര്‍ 14 ആം തിയതി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മലയാള നാടകങ്ങളുടെ ഈറ്റില്ലമായ കോഴിക്കോട് നിന്നുതന്നെയാണ് അഗസ്റ്റിനും സിനിമാലോകത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ കാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം കോളേജ് പഠനം കഴിഞ്ഞതോടെ കോഴിക്കോട്ടെ നാടകാചാര്യനായിരുന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ സിക്കല്‍ തിയേറ്റേഴ്‌സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സുരാസു എഴുതിയ 'ഉപാസന' എന്ന നാടകത്തിലൂടെ അഗസ്റ്റിനിലെ നടനെ പ്രേക്ഷകരും ശ്രദ്ധിച്ചുതുടങ്ങി.

1979-ല്‍ 'കലോപാസന' എന്ന പേരില്‍ ഇതേ നാടകം സിനിമയാക്കിയപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. പക്ഷേ, സിനിമ വെളിച്ചം കണ്ടില്ല. 1981-'82 കാലത്ത് നെല്ലിക്കോട് ഭാസ്‌കരനുമായി ചേര്‍ന്നും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴും സിനിമതന്നെയായിരുന്നു അഗസ്റ്റിന്റെ മനസ്സുനിറയെ. അങ്ങിനെ കോടമ്പാക്കത്തേക്ക് വണ്ടികയറുകയായിരുന്നു.

കോടാമ്പക്കം യാത്രയിലും അലച്ചിലിലുമിടയില്‍ ഒരു വേഷം സിനിമയില്‍ കിട്ടിയെങ്കിലും ആ ചിത്രം പരാജയപ്പെട്ടതോടെ പലരുടെയും ജീവിതംമാറ്റിമറിച്ച കോടമ്പാക്കം അങ്ങനെ അഗസ്റ്റിന് മാത്രം നിര്‍ഭാഗ്യത്തിന്റെതായി. അതോടെ അഭിനയത്തോട് വിടപറഞ്ഞ് ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ച് നാട്ടിലേക്കു മടങ്ങി. സുഹൃത്തുക്കളോടും പരിചയാക്കാരോടുമെല്ലാം പണം കടംവാങ്ങി ഒരു വിസ സംഘടിപ്പിച്ച് മുംബൈയിലെത്തിയെങ്കിലും തന്റെ കൈയിലുള്ളത് ഒരു വ്യാജ വിസയായതിന്നാല്‍ ഗള്‍ഫിലേക്ക് പോകാനാവാതെ രണ്ടു വര്‍ഷം മുംബൈയില്‍ അലഞ്ഞുതിരിഞ്ഞ് വീണ്ടും നാട്ടിലെത്തി.

ആദ്യം കൈവിട്ട സിനിമാലോകം തന്നെ തിരിച്ചുവിളിച്ച് ശ്രദ്ധേയ നടനാക്കി മാറ്റിയ ചരിത്രമാണ് അഗസ്റ്റിനുള്ളത്.'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിറ്റ്' എന്ന സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനിവാസന്‍ ഹോട്ടല്‍ മഹാറാണിയില്‍ ഉണ്ടെന്നറിഞ്ഞ് കാണാന്‍ പോയതായിരുന്നു അഗസ്റ്റിന്റെ സിനിമാലോകത്തേക്കുള്ള രണ്ടാം വരവ് .മദ്രാസിലെ താമസത്തിനിടയില്‍ ഒന്നോ രണ്ടോ തവണ ശ്രീനിവാസനെ കണ്ട് പരിചയമുണ്ടായിരുന്നതിന്നാല്‍ ശ്രീനിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. സിനിമക്ക് ലൊക്കേഷന്‍ തിരയുകയായിരുന്ന ശ്രീനിവാസന്‍ തന്റെ സഹായിയായി അഗസ്റ്റിനെ കൂടെകൂട്ടുകയും അതില്‍ ഒരു റോള്‍ നല്‍കിയതും അദ്ദേഹത്തിന്‌ പിടിവള്ളിയാവുകയുമായിരുന്നു.

ലൊക്കേഷന്‍ മാനേജരായും സഹായിയായും നടനായും ജീവിതത്തില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ച് സിനിമാലോകത്ത് ഉറച്ചുനിന്നു. പിന്നീട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ശ്രീധരന്റെ ഒന്നാംതിരുമുറിവ്, സദയം, നീലഗിരി, കമ്മീഷണര്‍ എന്നിങ്ങനെ കുറേ നല്ല ചിത്രങ്ങള്‍ അഗസ്റ്റിന് സിനിമാ പ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിക്കൊടുത്തു. ഇടക്കാലത്ത് കുറച്ച് നല്ല സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.ഞാനൊരു സിനിമാ നടനായി കാണാന്‍ ആഗ്രഹിച്ച് ഷര്‍ട്ടും പാന്റും വാങ്ങിത്തന്നവര്‍, ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തവര്‍ എല്ലാം സുഹൃത്തുക്കളായിരുന്നുവെന്ന് അസുഖത്തിന് ശേഷം വീണ്ടും അഭിനയിക്കാനെത്തിയപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി.

രാവണപ്രഭുവിലെ ഹൈദ്രോസ്, ബാപ്പു തങ്ങളങ്ങാടിയില്‍ എന്ന് പരിചയപ്പെടുത്തുന്ന ആറാം തമ്പുരാനിലെ കഥാപാത്രം, സമാനമായ ഉസ്താദില്‍ മോഹന്‍ലാലിന്റെ ഡ്രൈവറായ ആലി ബാബു, വല്യേട്ടനിലെ ഗംഗാധരന്‍, ചന്ദ്രോത്സവത്തിലെ ജോസ്, ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരികളില്‍ ഒരാള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ സിഗ്നല്‍മാന്‍, ഊട്ടിപ്പട്ടണത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ എടുത്ത് പറയാവുന്ന വേഷങ്ങളാണ്‌.

അഗസ്റ്റിന് മികച്ച വേഷങ്ങള്‍ ഏറെയും ലഭിച്ചത് രഞ്ജിത്തിന്റെ സിനിമകളിലായിരുന്നു.ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. രഞ്ജിത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന സിനിമയിലൂടെ നിര്‍മ്മാണത്തിലും അദ്ദേഹം കൈവെക്കുകയുണ്ടായി. ഹാന്‍സിയാണ് ഭാര്യ. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ നായികയായി മലയാള ചലചിത്രലോകത്തെത്തിയ ആന്‍ ആഗസ്റ്റിനും ജീത്തുവും മക്കളാണ്‌.ഈ അഭിനയ പ്രതിഭയുടെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Wednesday, October 23, 2013

മാനസ മൈന വിടവാങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രത്യേകിച്ച് ഹിന്ദിയിലെ ഒരു പ്രധാന പിന്നണി ഗായകനായ മന്നഡേ എന്ന പ്രബോദ് ചന്ദ്രഡേ ഇന്ന് (2013 ഓക്ടോബര്‍ 24) രംഗബോധമില്ലാത്ത കോമാളിക്ക് മുന്നില്‍ കീഴടങ്ങി.94 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അവിടെവെച്ചാണ് അദ്ദേഹം അന്തരിച്ചത്.

1919 മേയ് ഒന്നിന് കല്‍ക്കട്ടയിലാണ് മന്നാഡേ ജനിച്ചത്.പിതാവ് പൂര്‍ണ്ണചന്ദ്ര ഡേ കല്‍ക്കട്ടയില്‍ ബാങ്കുദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവ് മഹാമയ ഡേയുമാണ്.സംഗീതകുടുംബമാണ് മന്നാഡേയുടേത്.ഗായകനെന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്ന കെ.സി.ഡേ, മന്നാഡേയുടെ അമ്മാവനാണ്. അന്ധനായ കെ.സി.ഡേയാണ് മകനെപ്പോലെ മന്നാഡേയെ വളര്‍ത്തിയതും സംഗീതമഭ്യസിപ്പിച്ചതും. സിത്താറിലും വീണയിലും മന്നാഡേ പ്രാവീണ്യം നേടി. മന്നാഡേയുടെ സഹോദരന്‍ പ്രവാസ് ഡേയും ഗായകനാണ്.കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബി.എ.ബിരുദം നേടിയെങ്കിലും ഒരു സംഗീതജ്ഞനാകുവാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

1943-ല്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചലച്ചിത്രലോകത്തു പ്രവേശിച്ച മന്നാഡേ പുരാണ ചിത്രങ്ങളില്‍ ക്ളാസിക്കല്‍ സംഗീതം സംവിധാനം ചെയ്യുന്നതില്‍ മിടുക്കനായിരുന്നു. 1950-ല്‍ പ്രസാദ് പിക്ചേഴ്സിന്റെ രാമരാജു എന്ന ചിത്രത്തിലാണ് മന്നാഡേ ആദ്യമായി ആദ്യ ചലച്ചിത്രഗാനമാലപിക്കുന്നത്. എന്നാല്‍ ബോംബെ ടാക്കീസിന്റെ ബാനറില്‍ നിതിന്‍ബോസ് നിര്‍മ്മിച്ച മഷാല്‍ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് മന്നാഡേയെ ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായ എസ്.ഡി.ബര്‍മന്റെ സഹായിയായിരുന്നു മന്നാഡേ.തന്റെ സഹ സംഗീത സംവിധായകനെ കൊണ്ട് ബര്‍മന്‍ രണ്ടുഗാനങ്ങള്‍ പാടിച്ചു.അതുരണ്ടും ഹിറ്റായി. അതോടെ മന്നാഡേ എന്ന ഗായകന്‍ പ്രശസ്തിയുടെ ഗോപുരങ്ങള്‍ കീഴടക്കി.

മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന 'ചെമ്മീനിലെ ''മാനസമൈനേ വരൂ...... എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മലയാളികളുടെ മനം മന്നാഡേ ഹിന്ദി ചലച്ചിത്രവേദിയിലെ പ്രശസ്തനായ ഗായകനാണ്. വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൌധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.

പ്രശസ്ത ഹിന്ദിചിത്രമായ 'ഷോലെയിലെ ''യേ ദോസ്ത്ദീ....എന്നു തുടങ്ങുന്ന ഗാനം അമിതാഭ് ബച്ചനുവേണ്ടി പാടിയത് മന്നാഡേയാണ്. കണ്ണൂര്‍ സ്വദേശി പ്രൊഫ. സുലോചനയാണ് ഭാര്യ.ഇവര്‍ 2012 ജനുവരി 19 നു മരിച്ചു. ഭാര്യയുടെ മരണ ശേഷം മന്നാഡെ ഹിന്ദി ചലച്ചിത്ര ലോകത്ത് നിന്ന് സ്വയം പിന്‍വാങ്ങിയിരുന്നു.രണ്ടു മക്കള്‍. ഷുരോമ ഹെരേക്കര്‍, സുമിതദേവ്. സുമിത പാട്ടുകാരിയാണ്. ഷുരോമ അമേരിക്കയിലാണു താമസം.

അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ 'പ്രഹര്‍ എന്ന ചിത്രത്തിലാണ്. 'മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലെ ''ഏ ഭായ് സരാ ദേഖ് കെ ചലോ...എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയീട്ടുണ്ട്.1971 ല്‍ പത്മശ്രീയും 1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കര്‍ അവാര്‍ഡും നേടുകയുണ്ടായി.2005ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ ദാദാസാഹിബ് ഫല്‍ക്കേ പുരസ്‌കാരം ലഭിച്ചു.ഇതിനെല്ലാം പുറമെ മറ്റനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഏഴു പതിറ്റാണ്ടിലേറെക്കാലം സ്വാന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട ഇദ്ദേഹം മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലായി 3500 ല്‍ അധികം പാട്ടുകള്‍ പാടിയിട്ടുണ്ട്.പാട്ടുകളുടെ രാജകുമാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Tuesday, March 26, 2013

മലയാള സിനിമയുടെ അമ്മ വിടവാങ്ങി.

മലയാള സിനിമയുടെ അമ്മയെ നമുക്ക് നഷ്ടമായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ വെച്ച് പ്രശസ്ത ചലചിത്ര നടി സുകുമാരിയമ്മ ഇന്ന് വൈകിട്ട് അഞ്ചരയോടെ (26/03/2013 ചെവ്വാഴ്‌ച്ച) രംഗ ബോധമില്ലാത്ത കോമാളിക്ക് കീഴടങ്ങുകയായിരുന്നു. മരിക്കുമ്പോള്‍ 73 വയസായിരുന്നു.കഴിഞ്ഞ മാസം 25 തിയതി വീട്ടിലെ പൂജാമുറിയില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. പത്താമത്തെ വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച ഇവര്‍, മലയാളം, തമിഴ് ,ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി രണ്ടായിരത്തിഅഞ്ഞൂറിലധികം കഥാപാത്രങ്ങളെ സുകുമാരിയമ്മ വെള്ളിതിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമക്കൊപ്പം നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

പൂജപ്പുര സ്വദേശിയായ മാധവൻ നായരുടെയും സത്യഭാമയുടെയും മകളായി തമിഴ് നാട്ടിലുള്ള നാഗർകോവിൽ എന്ന സ്ഥലത്ത്‌ 1940 ഒക്ടോബർ 6 ആം തിയതി സുകുമാരിയമ്മ ജനിച്ചത്. പൂജപ്പുരയില്‍ നിന്ന്‌ ഏഴാം വയസ്സില്‍ സുകുമാരിയെ അച്ഛന്റെ സഹോദരിയും ആദ്യകാലത്തെ നായികമാരായിരുന്ന 'ട്രാവന്‍ കൂര്‍ സിസ്‌റ്റേഴ്‌സ്' ലളിത, പത്മിനി, രാഗിണി എന്നിവരുടെ അമ്മയുമായ സരസ്വതിഅമ്മ മദ്രാസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പിന്നെ മദ്രാസിലെ സ്കൂളിലായിരുന്നു പഠനം.1948 ല്‍ എട്ടാം വയസിൽ ലളിത,​ പത്മിനി,​ രാഗിണിമാരുടെ ഡാൻസ് ട്രൂപ്പിൽ നര്‍ത്തകിയായി അരങ്ങേറ്റം കുറിച്ച സുകുമാരി കഥകളി,കേരള നടനം, ഭരതനാട്യം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴില്‌ ആയിരുന്നു. സിനിമയില്‍ സംഘനൃത്തങ്ങള്‍ ചെയ്യ്തിരുന്ന രാജസുലോചന,​ കുശകുമാരി തുടങ്ങിയ നടിമാരുടെ ട്രൂപ്പില്‍ അംഗമായി പത്താം വയസിൽ ‘ഓരിരവ് ’ എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ സിനിമാജീവിത ആരംഭിച്ച്‌ കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി അഭിനയ രംഗത്ത്‌തുടരുന്ന അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു സുകുമാരിയമ്മ.

പത്തൊമ്പതാം വയസില്‍ 1959 ല്‍ മഹാരാഷ്​ട്ര സ്വദേശിയും സംവിധായകനുമായ ഭീംസിംഗിന്റെ ഭാര്യയായി. ഭീംസിംഗിന്റെ രാജാറാണി,​ പാശമലർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പരിചയമാണ് വിവാഹത്തിലെത്തിയത്. പതിനൊന്ന് വര്‍ഷം മാത്രം നീണ്ടു നിന്ന ഈ ബന്ധം അദ്ദേഹത്തിന്റെ വിയോഗത്തോടെ വിധവയായ സുകുമാരിയമ്മ ഈ ദു:ഖം അകറ്റിയത് ചലചിത്രങ്ങളില്‍ സജീവമായിട്ടായിരുന്നു.സത്യൻ,​ നസീർ,​ മധു,​ എം.ജി.ആർ,​ ശിവാജി ഗണേശൻ,​ ജമിനി ഗണേശൻ ,ഭരത് ഗോപി,​ നെടുമുടി വേണു,​ തിലകൻ എന്നിവര്‍ തുടങ്ങി പുത്തന്‍ തലമുറയിലെ ഒട്ടുമിക്ക നടന്മാരുമായി അഭിനയിച്ച ഇവര്‍ ഏറ്റവും കൂടുതൽ ജോടിയായി അഭിനയിച്ചത് അടൂർ ഭാസിയുമൊത്തായിരുന്നു.അവസാനമായി അഭിനയിച്ചത് 3ജി എന്ന ചിത്രത്തിലായിരുന്നു.

1974ലും 1979 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ്,1983 ല്‍ കൂടെവിടെ,​ കാര്യം നിസാരം എന്നീ ചിത്രത്തിലൂടെയും 1985 ൽ അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെയും രണ്ടാമത്തെ നടിക്കുള്ള അവാർഡ്, 1990 ല്‍ കലൈ സെൽവം,​ കലൈമാമണി അവാർഡുകൾ,2003 ല്‍ രാഷ്​ട്രം പത്മശ്രീ നൽകി ആദരിച്ചു. 2011 ല്‍ തമിഴ് ചിത്രമായ നമ്മ ഗ്രാമത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.ചെന്നൈ മെഡിക്കല്‍ കോളെജില്‍ ഡോക്ടറായ സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ ഡിസൈനറാണ്.

മലയാള സിനിമക്ക് സൗഭാഗ്യവും വാല്‍സല്യവും നിറഞ്ഞ അമ്മയുടെ മുഖം സംഭാവന നല്‍കിയ ആ അഭിനേത്രിയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.