Tuesday, February 23, 2010

സകലകലാവല്ലഭനായ ഹാസ്യസാമ്രാട്ട്




1951 ഏപ്രില്‍ 22 ന് കൊച്ചിയിലാണ് സലീം അഹമ്മദ് ഘൗഷ് എന്ന വി.എം.ഹനീഫയുടെ ജനനം.നാടകത്തിലും മിമിക്രിയിലും തിളങ്ങിയ ഹനീഫ പിന്നീട് സിനിമയിലെത്തി. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലൂടെ ഹാസ്യരംഗത്തും ക്യാരക്ടര്‍ നടനായും തിളങ്ങിയ ഇദ്ദേഹം കഴിഞ്ഞ മാസം രണ്ടാം തിയതിയില്‍ ഈ ലോകത്തോട് വിടപറഞ്ഞു.

സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വെള്ളായണി അഗ്രികള്‍ച്ചറല്‍ കോളേജില്‍ ചേരാനായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയയെ കാണാന്‍ പോയി. സി.എച്ചിനെ കണ്ട് കത്ത് കൊടുത്തു. കത്തു നിവര്‍ത്തി വായിച്ചശേഷം അതുപോലെ മടക്കി കവറിലിട്ട് തിരിച്ചുതന്നു. 'അര്‍ഹതയുണ്ടെങ്കില്‍ തനിക്ക് അഡ്മിഷന്‍ കിട്ടും' എന്ന ഉപദേശവും. സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു ഹനീഫക്ക് ഗേറ്റിന് പുറത്തുകടന്ന ഉടനെ കത്ത് വലിച്ചുകീറി ഓടയിലെറിഞ്ഞ ശേഷം ചുറ്റും നോക്കിയപ്പോള്‍ കുറച്ചകലെ ചുവരില്‍ ശിവാജി ഗണേശന്‍ അഭിനയിച്ച 'തിരുവിളയാടല്‍' സിനിമയുടെ പോസ്റ്റര്‍ കണ്ടു പിന്നെ ഒന്നും നോക്കിയില്ല ഹനീഫ നേരെ തിയേറ്ററിലേക്ക് നടന്നു......

പിന്നീട് ഈ മോഹം കൊച്ചിയില്‍ നിന്നും തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ തിക്കിത്തിരക്കി മദിരാശിയിലേക്ക് വരെ എത്തിക്കാന്‍ കാരണമാക്കി.പിന്നെ ഏറെനാള്‍ അലഞ്ഞുതിരിഞ്ഞു നടന്ന ശേഷം ആദ്യത്തെ പ്രതിഫലമായി കിട്ടിയ നൂറു രൂപയില്‍ തുടങ്ങിയ സിനിമാജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. ആറ് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹനീഫ അഞ്ചോളം ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി. 1979 ല്‍ അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. മഹാനദി അടക്കം എണ്‍പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഫാസിലയാണ് ഭാര്യ. മക്കള്‍-സര്‍ഫ, മര്‍വ. 1999 ലും 2001 ലും സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.

ലോഹി തിരക്കഥയെഴുതിയ ‘കിരീടം’ എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന വേഷത്തിലൂടെയാണ് ഹാസ്യകഥാപാത്രങ്ങളുടെ ലോകത്തേക്ക് ഹനീഫ കടക്കുന്നത്. ധൈര്യവാനായി അഭിനയിക്കുന്ന ഒരു നാടന്‍ ചട്ടമ്പിയായിരുന്നു ഹൈദ്രോസ്. ഗംഭീരമായാണ് ഹനീഫ ആ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത്. ഇപ്പോഴും കൊച്ചിന്‍ ഹനീഫ എന്ന നടനെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെയാണ്.ഇതിനു ശേഷം ലോഹിതദാസ് രചിച്ചതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളില്‍ കാമ്പുള്ള കഥാപാത്രങ്ങളെയാണ് കൊച്ചിന്‍ ഹനീഫയ്ക്കായി മാറ്റിവച്ചത്.

ചക്കരമുത്തിലെ തുന്നല്‍ക്കാരന്‍, അരയന്നങ്ങളുടെ വീട്ടിലെ ഭീമന്‍‌ശരീരമുള്ള മണ്ടനായ അഭിഭാഷകന്‍, സൂത്രധാരനിലെ റിക്ഷാക്കാരന്‍, കസ്തൂരിമാനിലെ കുഴഞ്ഞാട്ടക്കാരനായ വീട്ടുടമസ്ഥന്‍ തുടങ്ങിയവ ഹനീഫയ്ക്ക് ലോഹിതദാസ് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളാണ്.

ലോഹിതദാസിന്‍റെ തിരക്കഥയിലാണ് ‘വാത്സല്യം’ എന്ന ചിത്രം കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തത്. ഹനീഫ സംവിധാനം ചെയ്ത ഏറ്റവും നല്ല ചിത്രമായിരുന്നു പിന്നീട് ‘ഭീഷ്മാചാര്യ’ എന്ന ഒരൊറ്റച്ചിത്രം മാത്രമാണ് ഹനീഫയുടെ സംവിധാനത്തില്‍ പുറത്തുവന്നത്.

വാത്സല്യത്തിന് പുറമെ ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക്, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, ഒരു സന്ദേശം കൂടി എന്നീ ചിത്രങ്ങളാണ് ഹനീഫ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.

എം.ടി.യുടെ കഥകള്‍ വായിച്ച സാഹിത്യപരിചയമുള്ള ഹനീഫ എഴുത്തുകാരനായി. ശ്രീസായ് പ്രൊഡക്ഷന് മലയാളത്തിലുള്ള ഒരു തിരക്കഥ വേണം. പറ്റിയ ആരെങ്കിലുമുണ്ടോ എന്ന് ഹനീഫയോട് ചോദിച്ചു. പരിചയമുള്ള എഴുത്തുകാരനെ അദ്ദേഹം പറഞ്ഞുകൊടുത്തു. അടുത്ത ദിവസം കുറച്ചു സീന്‍ എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞു. പുള്ളി അതുമായി വന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇഷ്ടമായില്ല. ഹനീഫ അയാളോട് സംസാരിച്ച് സീന്‍ ശരിയാക്കിക്കൊള്ളാമെന്ന് ഏറ്റു. പക്ഷേ, അന്നു രാത്രി പുള്ളി സ്ഥലംവിട്ടു. ഷൂട്ടിങ് തുടങ്ങാന്‍ കുറച്ചുദിവസമേയുള്ളൂ. നിര്‍മാതാവിന്റെ ആള്‍ക്കാര്‍ വന്ന് ഹനീഫയോട് സ്‌ക്രിപ്റ്റ് തിരക്കി. രാവിലെ എത്തിക്കാമെന്ന് ഉറപ്പുകൊടുത്ത അദ്ദേഹം കഥ വായിച്ച് തിരക്കഥ എഴുതാന്‍ തുടങ്ങി. പുലര്‍ച്ചെ 5 മണിക്ക് 10 സീന്‍ പൂര്‍ത്തിയാക്കി. 'അവള്‍ ഒരു ദേവാലയം' എന്ന സിനിമ ഉണ്ടായത് അങ്ങനെയാണ്. തിരക്കഥ എഴുതിയ ആദ്യസിനിമ ഹിറ്റായതോടെ മദിരാശി വിട്ട് മറ്റെങ്ങോട്ടുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്‌മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നീ മലയാള ചിത്രങ്ങള്‍ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്.

ഹനീഫയെ സംവിധായകനാക്കിയതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്കാണ്. ശ്രീസായ് പ്രൊഡക്ഷന് ഒരു മലയാളം പടം എടുക്കണം. അതിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടണം. ഡേറ്റ് തരപ്പെടുത്താന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. 'ഹനീഫ പടം ചെയ്താല്‍ ഞാന്‍ ഡേറ്റ് തരാ'മെന്ന് മമ്മൂട്ടി. സഹസംവിധായകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഹനീഫ എങ്ങനെ സംവിധായകനാവും? നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങേണ്ടി വന്നു. 'ഒരു സന്ദേശം കൂടി' എന്ന സിനിമയുടെ സംവിധായകനായി. അതിനു ശേഷം ഹനീഫയുടെ നാല് മലയാള സിനിമകളില്‍കൂടി മമ്മൂട്ടി നായകനായി.

തമിഴിലെ വമ്പന്‍ സംവിധായകന്‍ ഷങ്കറിന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍‌മാരില്‍ ഒരാളായിരുന്നു അദ്ദേഹം.അതുപോലെ രജിനീകാന്ത്,കമലഹസന്‍,തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുമായി അടുത്ത സൌഹൃദബന്ധം പുലര്‍ത്തിയിരുന്നു.

ഹനീഫയുടെ ആദ്യ തമിഴ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവും രചയിതാവും കലൈഞ്ജര്‍ കരുണാനിധിയായിരുന്നു. ഹനീഫയുടെ പേരൊന്ന്‌ മാറ്റണമെന്ന്‌ അദ്ദേഹം പറഞ്ഞു. അവിടെ ഇനിഷ്യലിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. എന്റെ ശരിക്കുള്ള പേര്‌ വി.എം.ഹനീഫയെന്നാണ്‌. അതോടൊപ്പം കൊച്ചിന്‍ എന്നതിലെ സി കൂടി ചേര്‍ത്ത്‌ വിഎംസി ഹനീഫ എന്നാക്കി മാറ്റി. തമിഴ് സിനിമയില്‍ വിഎംസി ഹനീഫ എന്നു പറഞ്ഞാലെ ഇദ്ദേഹത്തെ അറിയുമായിരുന്നുള്ളൂ.

പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൌര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

മഹാനദി, മുതല്‍‌വന്‍, മുഖവരി, യൂത്ത്, പാര്‍ത്ഥിപന്‍ കനവ്, അന്നിയന്‍, കസ്തൂരിമാന്‍, പട്ടിയല്‍, സംതിങ് സംതിങ് ഉനക്കും എനക്കും, ദീപാവലി, ശിവാജി: ദി ബോസ്, ജയം കൊണ്ടാന്‍, ഏകന്‍ തുടങ്ങിയവയാണ് കൊച്ചിന്‍ ഹനീഫയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍.

ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. മാമാങ്കം, ആവേശം, മൂര്‍ഖന്‍, ആ രാത്രി, താളം തെറ്റിയ താരാട്ട്, ഭൂകമ്പം, ആട്ടക്കലാശം, എന്‍റെ ഉപാസന, താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കിരീടം, ദേവാസുരം, കിന്നരിപ്പുഴയോരം, ഭീഷ്മാചാര്യ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കാലാപാനി, ലേലം, പത്രം, അനിയത്തിപ്രാവ്, ഈ പറക്കും തളിക, പഞ്ചാബി ഹൌസ്, ഹരികൃഷ്ണന്‍സ്, മേഘം, ഫ്രണ്ട്സ്, അരയന്നങ്ങളുടെ വീട്, ചക്കരമുത്ത്, പ്രജ, രാക്ഷസരാജാവ്, സത്യം ശിവം സുന്ദരം, സ്നേഹിതന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, സുന്ദരപുരുഷന്‍, ഫാന്‍റം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സി ഐ മഹാദേവന്‍ അഞ്ച് അടി നാലിഞ്ച്, കേരളാഹൌസ് ഉടന്‍ വില്‍പ്പനയ്ക്ക്, ഉദയനാണ് താരം, വെട്ടം, റണ്‍‌വേ, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, രാജമാണിക്യം, അനന്തഭദ്രം, കീര്‍ത്തിചക്ര, ചെങ്കോല്‍, ഛോട്ടാമുംബൈ, ട്വന്‍റി 20 തുടങ്ങിയവയാ‍ണ് കൊച്ചിന്‍ ഹനീഫ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

മൂന്നുപതിറ്റാണ്ടു മലയാളസിനിമയില്‍ നിറഞ്ഞാടിയ ഈ സകലകലാവല്ലഭനായ ഹാസ്യസാമ്രാട്ടിനുമുന്നില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകരുടെ ആദരാഞ്ജലികള്‍

Wednesday, February 17, 2010

ഗിരീഷ് പുത്തഞ്ചേരി ഇനി ഒരോര്‍മ്മ.




ചിത്രം:
ജയരാജ്
രചന:
ഹരി വില്ലൂര്‍

ഗിരീഷ് പുത്തഞ്ചേരി (1961 - 2010)
പിതാവ് : പുളിക്കൂല്‍ കൃഷ്ണപ്പണിക്കര്‍.
മാതാവ് : മീനാക്ഷിയമ്മ.
ഭാര്യ :ബീന.
മക്കള്‍ : ജിതിന്‍ കൃഷ്ണന്‍, ദിനനാഥ്.


ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കഴിഞ്ഞ ഗിരീഷിനു പുത്തഞ്ചേരി ഇടയ്ക്കൊരു നിമിഷം നമ്മില്‍ നിന്നകന്നു പോയി. "ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയില്‍ വീഴവെ പതിയെ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ" എന്ന് നമ്മോടു പറഞ്ഞ ആ പ്രീയകവി നമ്മില്‍ നിന്നും പറന്നകന്നിരിക്കുന്നു, നിശബ്ദമായ കാലടികളോടെ.

പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ച ഗിരീഷിന്‍റെ പഠനം പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്കന്‍‍ഡറി സ്കൂള്‍, ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരിന്നു.

ശ്ലോകങ്ങളില്‍ വലിയ കമ്പമുണ്ടായിരുന്ന ഗിരീഷിനെ പറ്റി അക്കാലത്തെ തലമുതിര്‍ന്ന കാരണവന്‍മാരായ കവികള്‍ പറയുമായിരിന്നു "ഇവന്‍ ഭാവിയിലൊരു ഭക്തകവിയാകു"മെന്ന്. മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ആ മഹാനായ കവി കടന്നു വന്നിട്ട് രണ്ട് പതിറ്റാണ്ടിലേറെയായിരിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് 1500 ലധികം ഗാനങ്ങള്‍. അതില്‍ മിക്കതും സാധാരണക്കാരുടെ ചുണ്ടുകളീല്‍ എപ്പോഴും തത്തിക്കളിക്കുന്നവയും. ആ സംഗീത സപര്യയില്‍ എപ്പോഴും പ്രണയമെന്ന വികാരം മുന്നിട്ടു നിന്നിരിന്നു എന്നാണ്‌ പല ഗാനങ്ങളും നമ്മോടു പറയുന്നത്.

'ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഗിരീഷെന്ന് കൂട്ടുകാര്‍ സ്നേഹത്തോടെ പറയുമായിരിന്നു. അങ്ങനെ ഒരു അഹങ്കാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തന്‍റെ കഴിവിലുള്ള വിശ്വാസം മാത്രമായിരിന്നു.

''കാലം തെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നവരാണ് ഇന്നത്തെ പല സംവിധായകരും. ഇറ്റാലിയന്‍ കാസറ്റും കൊണ്ടാണ് അവര്‍ പാട്ടെഴുതിക്കാന്‍ വരിക. അവര്‍ക്ക് വേണ്ടി കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്നെഴുതാന്‍ പറ്റില്ലല്ലോ..'' കാനേഷ് പൂനൂരിനു രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള ഗാനങ്ങളെ പറ്റി ഗിരീഷ് പറഞ്ഞ വാക്കുകള്‍. ഗാനത്തിനനുസരിച്ച് സംഗീതമുണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും സംഗീതത്തിനനുസരിച്ച് ഗാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് മലയാള ചലച്ചിത്രശാഖ ചുവടു വച്ചപ്പോള്‍ അതില്‍ പതറാതെ അജയ്യനായി നില്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹം ആദ്യം പറഞ്ഞതു പോലെ ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്‌.

സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവായി തിരഞ്ഞെടുത്തു. ലാളിത്യത്തോടെ അതേറ്റു വാങ്ങുമ്പോഴും മായാത്ത ഒരു പുഞ്ചിരി അദ്ദേഹത്തിന്‍റെ ചുണ്ടില്‍ കാണാമായിരിന്നു.

തന്‍റെ തിരക്കഥകളെ പറ്റി ഗിരീഷ് പറയുന്നത് "അരിക്കും ഓട്ടോറിക്ഷയും മരുന്നിനും വിലകൂടുമ്പോള്‍ പാട്ടു കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ്‌ ഇടയ്ക്ക് ചില കഥകളും തിരക്കഥകളും പിറന്നത്" എന്നാണ്‌.

സംസ്കൃത പണ്ഡിതനായ അച്ഛന്‌ ജ്യോതിഷവും ആയുര്‍‌വ്വേദവുമൊക്കെയായിരിന്നു ഇഷ്ടമെങ്കില്‍ അമ്മ കര്‍ണ്ണാടക സംഗീതത്തിലായിരിന്നു നിപുണ. അതേക്കുറിച്ച് ഗിരീഷ് പറയുന്നത് "ജ്യോതിഷത്തിന്‍റേയും ആയുര്‍‌വ്വേദത്തിന്‍റേയും സംഗീതത്തിന്‍റേയും മുലപ്പാല്‍ കുടിച്ചാണ്‌ താന്‍ വളര്‍ന്നത് എന്നായിരിന്നു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ മുഴുവന്‍ കഥയും വെറും പന്ത്രണ്ട് വരികളില്‍ കൂടി, നേഴ്സറി റൈംസിന്‍റത്ര ലാളിത്യത്തോടെ "കള്ളി പൂങ്കുയിലേ" എന്നു തുടങ്ങുന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്‍റെ കഴിവിന്‍റെ നല്ലൊരുദാഹരണമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.

യാത്ര ഒരുപാടിഷ്ടമുണ്ടായിരുന്ന ഗിരീഷ് ഹിമാലയത്തിലൂടെ അധോരി ഗോത്രത്തില്‍ പെട്ട മാംസഭോജികളായ ത്രിശൂലമേന്തിയ സന്ന്യാസിമാര്‍ക്കൊപ്പം ഭാംഗിന്റെ ലഹരി നുകര്‍ന്ന് സാക്ഷാല്‍ പരമശിവന്റെ ഡമരുവിന്റെ മുഴക്കം കേട്ട അനുഭവം വിവരിച്ചിട്ടുണ്ട്. അതുപോലെ ദ്വാരക കാണാന്‍ ഒരു കൊച്ചുബാലന്റെയൊപ്പം കടലിലൂടെ അലഞ്ഞ കഥയും ഗിരീഷ് ഒരഭിമുഖത്തില്‍ ഓര്‍ത്തെടുത്തിരുന്നു.

"ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ, പുണ്യം പുലര്‍ന്നീടുമൊ..." എന്ന് ഇപ്പോള്‍ നമ്മളില്‍ പലരും അറിയാതെയെങ്കിലും നമ്മോടു തന്നെ ചോദിക്കുന്നുണ്ടാകാം. കാരണം "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വന"വുമായി ഇനി നമ്മിലേക്ക് കടന്നു വരാന്‍ ആ മഹാനായ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല; "പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന" ആ മൃദു മന്ത്രണം നമ്മെ കേള്‍പ്പിക്കാന്‍ ഇന്നാ പാട്ടുകാരന്‍ നമ്മുടെ കൂടെയില്ല.

"ആധിയും വ്യാധിയും തീര്‍ക്കുവാന്‍ ഭഗവാനെന്‍ ആയുസ്സു കൊണ്ടു തുലാഭാരം" എന്ന വരികള്‍ കൊണ്ടാണ് "വെണ്ണക്കണ്ണന്‍" എന്ന സംഗീത ആല്‍ബത്തിലെ 'നാവിന്‍ത്തുമ്പത്ത് നന്ദമുകുന്ദന് നാരായണീയ തുലാഭാരം' എന്ന ഗാനം ഗിരീഷ് മുഴുമിപ്പിക്കുന്നത്. സ്വന്തം ആയുസ്സിനേക്കാള്‍ വിലയേറിയ മറ്റൊരു വസ്തു ഇല്ലാ എന്ന് ഗിരീഷ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എഴുതിയ പാട്ടുകളില്‍ നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്‍റെ ചുണ്ടില്‍' എന്ന ഗാനത്തോട് ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഗിരീഷ് പുത്തഞ്ചേരി.

'ഞാനെന്‍ മിഴിനാളം അണയാതെരിച്ചും,
നീറുംനെഞ്ചകം അകിലായി പുകച്ചും,
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും,
നിന്നെ തേടിനടന്നു തളര്‍ന്നു കൃഷ്ണാ,
എന്റെ നൊമ്പരമറിയുേമാ ശ്യാമവര്‍ണാ...'
എന്ന വരികള്‍ ഒരു പ്രാര്‍ഥനാമന്ത്രം പോലെ എപ്പോഴും പാടിനടന്നു. ഈ പാട്ടു പാടി ഏറെ നാള്‍ കഴിയും മൂമ്പേ ഗായിക കെ.എസ്. ചിത്രയ്ക്ക് ഒരു മകള്‍ പിറന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. നന്ദനത്തിലെ പാട്ടു കേട്ടിഷ്ടപ്പെട്ട് ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചതാണ് ആ കുഞ്ഞെന്ന കാര്യത്തില്‍ പാട്ടെഴുതിയ ആള്‍ക്ക് സംശയമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷം ഒരു കുഞ്ഞിനായി കാത്തിരുന്ന ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടതും ഗിരീഷിനെ ഏറെ ആഹ്ലാദിപ്പിച്ചു.

കവിതയെഴുത്തിനെ പറ്റി ഗിരീഷ് ഇപ്രകാരം പറയുന്നു: പാട്ടെഴുത്തിന് വേണ്ടത് കവിത്വമല്ല. സര്‍ഗാത്മകസാഹിത്യവുമല്ല പാട്ടെഴുത്ത്. മറ്റുള്ളവരുടെ മനസില്‍ കടന്നിരുന്ന് എഴുതുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. ഒരു കവിതയെഴുതുമ്പോള്‍ അതിന്‍റെ വിഷയം എനിക്ക് സ്വയം തിരഞ്ഞെടുക്കാം. അതിന് ചന്ദസ് വേണോ വേണ്ടേ എന്ന് എനിക്ക് തീരുമാനിക്കാം. എത്ര വരികള്‍ വേണമെന്ന് എനിക്ക് തീരുമാനിക്കാം. സിനിമാഗാനങ്ങളില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. ഒരു വിഡ്ഡി പാടുന്ന പാട്ടായിരിക്കും ചിലപ്പോള്‍ എഴുതേണ്ടിവരിക.

ഈ ഇലക്ട്രോണിക്സ് യുഗത്തില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം ബാധിക്കാത്ത കവി. അദ്ദേഹം പറയുന്നു, ഒരു വെള്ളക്കടലാസും പേനയും കിട്ടിയാല്‍ എന്റെ സാമ്രാജ്യമായി. എനിക്ക് കമ്പ്യൂട്ടര്‍ അറിഞ്ഞുകൂടാ. കാര്‍ ഡ്രൈവിങ് അറിയില്ല. സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല. മൊബൈല്‍ ‍ഫോണില്‍ ഒരു മെസേജ് വന്നാല്‍ അതെടുത്തുനോക്കി വായിക്കാന്‍ അറിയില്ല. അതൊന്നും ഈ ജന്മം പഠിക്കുകയുമില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം എന്നെ ബാധിക്കുന്നതേയില്ല.

എ. ആര്‍. റഹ്മാനു പുറമെ ബാപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നീ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച എക മലയാളി ഗാനരചയിതാവ് എന്ന ബഹുമതി ഗിരീഷ്പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

"കണ്ണും നട്ട് കാത്തിരുന്നിട്ടും കണ്ണും നട്ട് കാത്തിരുന്നിട്ടും" ആ "സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍". "പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടി" ആ ആത്മാവ് നമ്മില്‍ നിന്നും യാത്രയായി; "കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്ത്‌, പൊന്നുകൊണ്ട് വേലി കെട്ടീട്ടും ആ
കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തു കൊണ്ട്". എവിടെയോ ഒളിഞ്ഞിരിക്കുന്ന ഹേ മരണമേ, നിന്‍റെ "പ്രണയ സന്ധ്യയില്‍ ആ വിണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ, വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ, പുലര്‍നിലാവിന്‍റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ, കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ. ആരാലും ക്ഷണിക്കപ്പെടാത്ത മരണമേ, നീ ഞങ്ങളില്‍ നിന്നും കൊണ്ടുപോയ ആ പാവപ്പെട്ട കലാകാരനെ "ജീവിതപാതകളില്‍ എന്നിനി കാണും ഞങ്ങള്‍, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ".

ഈ 49 ആം വയസ്സില്‍, അദൃശ്യമായി എവിടെയോ മറഞ്ഞിരിക്കുന്ന മരണമെന്ന പ്രതിഭാസം ഒടുവില്‍ "ആ സൂര്യകിരീടത്തേയും" വീഴ്ത്തിയിരിക്കുന്നു. ഇനി നമുക്കിടയില്‍ അലയടിക്കാന്‍ ഉള്ളത് ഒരു പുണ്യം പോലെ, ഒരു പ്രാര്‍ത്ഥന പോലെ ആ മനസ്സില്‍ നിന്നും വന്ന വരികള്‍ മാത്രം. ആ "ശാന്തമീ രാത്രിയില്‍" നമ്മിലേക്കു കടന്നു വന്ന ആ വലിയ കലാകാരന്‍ മറ്റൊരു "വരമഞ്ഞളാടിയ രാത്രിയില്‍", ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഒരുപാടൊരുപാട് കവിതകള്‍ ബാക്കിവച്ച് ശൂന്യതയിലേക്ക് യാത്രയായി, ആരേയും പദനിസ്വനം കേള്‍പ്പിക്കാതെ.


Friday, February 12, 2010

പാഥേയം ഫെബ്രുവരി ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.


പാഥേയം ഫെബ്രുവരി ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.