Wednesday, October 19, 2011
കാക്കനാടന് മാഷിനാദരാഞ്ജലികള്‍
ആധുനീക മലയാള സാഹിത്യത്തിലെ സ്നേഹത്തിന്റെ കുലപതിയായ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ ഇന്ന് നമ്മോടൊപ്പം ഇല്ല.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് (2011 ഒക്ടോബർ 19-ന്) അന്തരിച്ച ഇദേഹം മലയാളത്തില്‍ അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ഇദ്ദേഹത്തിന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണെന്ന് പറയാം.
വർഗ്ഗീസ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ച ഇദേഹത്തിന്റെ പഠനം കൊട്ടാരക്കര ഗവ. ഹൈസ്കൂളിലും ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായിരുന്നു. 1955-ൽ ബി.എസ്.സി. പാസായ ശേഷം സ്കൂൾ അദ്ധ്യാപകനായി രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്കൂളുകളിലും നാലു വര്‍ഷം ദക്ഷിണ റെയിൽവേയിലും ആറു വര്‍ഷം റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തു. അതിനിടയിൽ ആഗ്രാ യൂണിവേഴ്സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്സ് ഒരു വർഷം പഠിച്ചു.
1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നാൽ അവിടെ നിന്ന് ജർമൻ ഭാഷ പഠിക്കുകയും പിന്നെ യൂറോപ്പിലേക്ക് പോയെങ്കിലും 1968-ൽ കേരളത്തിൽ തിരിച്ചെത്തി.
1965-ൽ അമ്മിണിയെ വിവാഹം കഴിച്ചു കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടക്ക് 1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ. 'പറങ്കിമല'യും 'അടിയറവും' (സംവിധാനം : ഭരതൻ) ,ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമൽ), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോർജ്) എന്നിവയും സിനിമയായി. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും.
1980 ൽ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും,"ഒറോത" എന്ന നോവലിന് 1984-ൽ കേരളസാഹിത്യ അക്കാദമി അവാർഡും,1986-ൽ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരവും ലഭിച്ചു. 2008-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി. 2003-ൽ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2005-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.2008-ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. കൂടാതെ വിശ്വദീപം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായിട്ടുണ്ട്.
രാധ, രാജൻ, ഋഷി എന്നിവരാണ് മക്കള്‍ . പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ,പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ,തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.ഈ സാഹിത്യ പ്രതിഭയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.
Thursday, August 18, 2011
പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിക്കാൻ ഇനി വരില്ല ആ സംഗീതം

പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിച്ച പാട്ടൂകൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ മാസ്റ്റർ ഇനി നമുക്ക് സംഗിതമൊരുക്കില്ല. സംഗീതകുടുംബത്തിൽ ,1953 മാർച്ച് 26 ആം തിയതി തൃശ്ശൂരിലെ നെല്ലികുന്നിൽ ആൻറണിയുടെയും മേരിയുടെയും മകനായ് ജനിച്ച ഇദ്ദേഹം മലയാളത്തിലെ ജോൺ വില്ല്യംസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ചെറുപ്പത്തിലേ സംഗീതത്തോട് വലിയ കമ്പക്കാരനായിരുന്ന ഇദ്ദേഹം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്വയറില്‍ പാട്ടുകാരനായിരുന്നു.ക്വയറിലെ സീനിയര്‍ ആയ വി സി ജോര്‍ജ് ആയിരുന്നു ആദ്യ ഗുരുസ്ഥാനീയന്‍ . ഇദ്ദേഹത്തിന്റെ പ്രോത്സാഹനമായിരുന്നു സംഗീതത്തിൽ തുടരാൻ മാസ്റ്ററെ പ്രോത്സാഹിപ്പിച്ചത്.
യുവജനോത്സവങ്ങളിലും സംഗീത പരിപാടികളിലും ഗായകനായ ഇദ്ദേഹം സ്ത്രീശബ്ദത്തിൽ ഗാനമേളകളിൽ പാടുമായിരുന്നു. 1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'വോയ്സ് ഓഫ് തൃശൂര്‍ ' എന്ന പേരില്‍ ക്ലബ് രൂപവല്‍ക്കരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന ഇദ്ദേഹം ഗിത്താര്‍ , ഹാര്‍മോണിയം, വയലിന് തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നു.നാട്ടുകാരനായ ഗായകൻ ജയചന്ദ്രൻ പറഞ്ഞതനുസരിച്ച് ദേവരാജൻ മാസ്റ്റർ 1974 ൽ ഇദ്ദെഹത്തെ മദ്രാസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
1978-ൽ ആരവം എന്ന സിനിമക്ക് വേണ്ടി പശ്ചാതല സംഗീതമൊരുക്കിയാണ് ചലചിത്രലോകത്തെത്തിയത്.തുടർന്ന് തകര, ചാമരം എന്നീ സിനിമകൾക്കും അദ്ദേഹം പശ്ചാതല സംഗീതമൊരുക്കുകയുണ്ടായി.ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 'ഇണയെ തേടി' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.തുടർന്ന് ഒരു പിടി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഭരതനുമായി പത്തോളം ചിതങ്ങളും പത്മരാജനുമായി പതിനേഴോളം ചിത്രങ്ങൾ എല്ലാ ചിത്രങ്ങളിലേയും ഗാനങ്ങൾ വലരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് സത്യൻ അന്തിക്കാടുമായി ചേർന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ,ഈ കൂട്ടുകെട്ടുകളെല്ലാം വളരെ നല്ല കുറേ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയുണ്ടായി.വയലാർ - ദേവരാജൻ ,ഭാസ്ക്കരൻ മാസ്റ്റർ - ബാബുരാജ്,ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി,ഒ.ൻ.വി - എം.ബി.ശ്രീനിവാസൻ എന്നീ കൂട്ടു കെട്ടുകൾ പോലെ വളരെ പ്രസിദ്ധമായ കൂട്ട് കെട്ടായിരുന്നു കൈതപ്രം - ജോൺസൺ .ഇവർ ഒന്നിക്കുന്നത് 1989 ൽ പുറത്തിറങ്ങിയ വരവേൽപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു.2006 ൽ പുറത്തുവന്ന ഫോട്ടോഗ്രാഫർ എന്ന ചിത്രമായിരുന്നു ഈ കൂട്ടുകെട്ടിൽ അവസാനം ഇറങ്ങിയ ചിത്രം.
മലയാള സംഗീത സംവിധായകരിലെ പ്രമുഖ സ്ഥാനിയനായ ഇദ്ദേഹത്തിന് 1993-ൽ പൊന്തന്മാടയിലൂടെയും 1994-ൽ സുകൃതത്തിലൂടെയും ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.1982 -ൽ ഓര്‍മയ്ക്കായി,1989 -ൽ വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (രണ്ടും ഒരേവർഷം),1999 -ൽ അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകളും.1992 -ൽ സദയം,1996 -ൽ സല്ലാപം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.
2011ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം നമ്മെവിട്ടുപിരിഞ്ഞു.ഈ വര്‍ഷമിറങ്ങിയ 'നാടകമേ ഉലകം' എന്ന ചിത്രത്തിനാണ് ഇദ്ദേഹം അവസാനമായി സംഗീതം ഒരുക്കിയത്. കൂടാതെ 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതവും നല്‍കിയിരുന്നു.അണിയരയിൽ അഞ്ചോളം ചിത്രങ്ങൾക്ക് സംഗീതസംവിധാനം ഒരുക്കിന്നതിനിടക്കാണ് അപ്രതീക്ഷ ഈ വേർപ്പാട് ഈ സംഗീതപ്രതിഭക്ക് മുന്നിൽ പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Friday, April 22, 2011
മലയാളത്തിന്റെ വാനമ്പാടിക്ക് എഴുപത്തിനാല്

മലയാളത്തിന്റെ പ്രിയ പാട്ടുക്കാരി ജാനകിയമ്മ എഴുപത്തിനാലിന്റെ നിറവിൽ.1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണിവർ ജനിച്ചത്.ചെറുപ്പത്തിലേ സംഗീതത്തോട് താല്പര്യം പ്രകടിപ്പിച്ച ജാനകി പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. ഇവരുറ്റെ അമ്മാവൻ ഡോ. ചന്ദ്രശേഖറുടെ നിർദേശപ്രകാരം സംഗീത പഠനത്തിനായി മദ്രാസിലെത്തുകയും അക്കാലത്ത് ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ജാനകി ശ്രദ്ധേയമായി. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിക്കുകയുണ്ടായി.
1957ൽ 19 ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ഇവർ ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും പാടിയീട്ടുണ്ട്. കുട്ടികളുടെ സ്വരത്തിൽ മധുരമായി പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്. മലയാളത്തിൽ ഇത്തരം നിരവധി ഗാനങ്ങൾ ആലപിക്കുകയുണ്ടായി.മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സർക്കാരിൻറെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിൻറെ അവാർഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്നാട് സർക്കാരിൻറെ കലൈമാമണി പുരസ്ക്കാരം 1986-ലും സുർ സിംഗർ അവാർഡ് 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ് 2002-ലും സ്പെഷൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു.ഗായികക്ക് പുറമെ ഇവർ ഗാന രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതുകയുണ്ടായി
ഭർത്താവായ വി. രാമപ്രസാദിൻറെ മരണശേഷം ജാനകി സിനിമ രംഗത്ത് സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിട്ടു. ഇപ്പോൾ ഇടക്കിടക്ക് ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുണ്ട്. ഏകമകൻ മുരളീ കൃഷ്ണയും ഭാര്യ ഉമയും അടങ്ങുതതാണ് ഇവരുടെ കുടുംബം.
കൂടുതൽ വായനക്ക് ഇവിടെ അമർത്തുക
Monday, February 21, 2011
ആ ആറന്മുള കണ്ണാടിയില്‍ ഇനി ചിത്രങ്ങള്‍ തെളിയില്ല

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന പ്രശസ്ത നടി ആറന്മുള പൊന്നമ്മ നമ്മില്‍ നിന്ന് വിടവാങ്ങി.തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് (ഫെബ്രുവരി 21 ) വൈകീട്ടായിരുന്നു അന്ത്യം. ഈ മാസം രണ്ടിനാണ് അവരെ ശാരീരിക അവശതകളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച അവരെ ശസ്ത്രക്രിയകക്ക് വിധേയമാക്കിയിരുന്നു. മരിക്കുമ്പോള്‍ 97 വയസായിരുന്നു.നടന് സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്. സുരേഷ് ഗോപിയുടെ കൂടെയാണ് താമസിച്ചുവന്നിരുന്നത്.
എം.പി.പൊന്നമ്മയെന്ന ആറന്മുള്ള പെന്നമ്മ 1914 മാര്‍ച്ച് 22ന് മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു ജനിച്ചത്.കർണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ ഇവര്‍ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റവും നടത്തി. പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തിൽ പൊന്നമ്മ തന്റെ പതിനാലാം വയസ്സിൽ സംഗീതാധ്യാപികയായി.പതിനഞ്ചാമത്തെ വയസ്സില്‍ കൊച്ചുകൃഷ്ണപിള്ളയെ വിവാഹ കഴിച്ചു.പിന്നീട് സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയിൽ സംഗീതത്തിലെ തുടർപഠനത്തിനായി പൊന്നമ്മ ചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി.
തലശേരിയിലെ ആദ്യത്തെ സിനിമാ തിയറ്ററായ മുകുന്ദ് ടാക്കീസിലെ തിരശ്ശീലയിലൂടെയാണ് ഇവര്‍ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. ഗാനഗന്ധര്വന് യേശുദാസിന്റെ അച്ഛന് അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിലാണ് പൊന്നമ്മ ആദ്യയമായി അഭിനയിച്ചത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി. 1950-ൽ പുറത്തിറങ്ങിയ ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നു. അതേവർഷം തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു. തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു.
ആദ്യ കളര്‍ച്ചിത്രമായ 'കണ്ടംബെച്ച കോട്ടില്‍ അഭിനയിച്ച ഇവര്‍ കഴിഞ്ഞ അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് സജീവമായിരുന്നു. മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാമത്തെ തലമുറയിലെ നായകനായ പൊന്നമ്മ പ്രേം നസീര്‍ , സത്യന്, മധു, ശിവാജി ഗണേശന് , തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ , കമലഹാസന്, സുരേഷ് ഗോപി തുടങ്ങിയവരുടെ അമ്മയായും മുത്തശ്ശിയായും നിരവധി അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.
1995 ല്‍ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006 ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തിയിരുന്നു.ഇതിനു പുറമെ ദുബായ് അറ്റ്ലസ് ഫിലിം അവാര്‍ഡ്, സമഗ്രസംഭാവനയ് ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, എം.ജി. സോമന് അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, സത്യന് അവാര്‍ഡ് തുടങ്ങിയവയൊക്കെയാണ് അഭിനയ ജീവിതം പൊന്നമ്മയ്ക്കു നല്കിയ അംഗികാരങ്ങളാണ്.
ജനാധിപത്യം, അമ്മ, കാവാലം ചുണ്ടന്, ശശീധരന്, കണ്ടംവെച്ച കോട്ട്, വിരുതന് ശങ്കു, ഹൃദയം ഒരു ക്ഷേത്രം, ഓപ്പോള് , തീക്കടല്‍ , പത്താമുദയം, കഥാപുരുഷന് , പുതുക്കോട്ടയിലെ പുതുമണവാളന് ,അദ്വൈതം, ഒരു സാഅയാഹ്നത്തിന്റെ സ്വപ്നം, അച്ചുവേട്ടന്റെ വീട്, രാരീരം,അനിയത്തി തുടങ്ങിയവയാണ് ഇവര്‍ അഭിനയിച്ച പ്രധാന സിനിമകള്‍ .
മലയാള സിനിമക്ക് സൗഭാഗ്യവും വാല്സല്യവും നിറഞ്ഞ അമ്മയുടെ മുഖം സംഭാവന നല്കിയ ആ അഭിനേത്രിയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.
ഈ ലേഖനം ഇവിടെയും വായിക്കാം
Monday, February 7, 2011
കത്ത് പാട്ടുകളുടെ രാജകുമാരൻ ഓർമ്മയായി

നിലമ്പൂർ സയ്യിദ് അബ്ദുല്‍ജമീല്‍ എന്ന എസ്.എ. ജമീല്‍ നമ്മിൽ നിന്ന് വിടവാങ്ങി. ഹൃദയാഘാതം മൂലം ഫെബ്രുവരി അഞ്ചാം തിയതി രാത്രി 12 മണിയോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ചന്തക്കുന്നിലെ വീട്ടില്‍വെച്ച് പതിനൊന്നരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് മരണം സംഭവിച്ചത്.
സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഭിഷഗ്വരനുമായിരുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എന്ന എസ്.എം.ജെ മൗലാനായുടെയും തഞ്ചാവൂര്‍ സ്വദേശി ആയിശാബിയുടെ മകനായി ജനിച്ച ഇദ്ദേഹം മലയാളികൾക്ക് ഏറെ പരിചിതനാവുന്നത് കത്ത് പാട്ടുകളിലൂടെയാണ്.പ്രവാസ ജീവിതത്തിന്റെ വൈകാരിക മാനങ്ങള്‍ ലളിത സംഗീതത്തിലേക്കാവിഷ്കരിച്ച് കത്തുപാട്ടുകള്‍ക്ക് രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു.
ഗാനരചയിതാവ്, ഗായകന്, ചിത്രകാരന്, നടന് എന്നീ നിലകളിലും പ്രശസ്തനാണ്. ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്ത നിലമ്പൂര്‍ യുവജനകലാസമിതി വഴി പതിനേഴാം വയസ്സില്‍ നാടകരംഗത്തെത്തിയാണ് ജമീല്‍ കലാരംഗത്ത് വരുന്നത്. ഇ.കെ അയമുവിന്റെ 'ജ്ജ് നല്ല മന്സനാകാന് നോക്ക്' തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. 1960 ഓടെ ഗാനരംഗത്തേക്ക് തിരിഞ്ഞു. പ്രവാസലോകമാകെ നെഞ്ചേറ്റിയ കത്തുപാട്ടുകള്‍ക്ക്രൂപം നല്‍കുന്നത് തുടര്‍ന്നാണ് . 1976 ല്‍ 'എ്രതയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍..' എന്ന ഗാനവുമായി ജമീല്‍ മാപ്പിളപ്പാട്ടിന് പുതുവഴിതീര്‍ത്തു. രചനയും ആലാപനവും ജമീല്‍ തന്നെയായിരുന്നു. ഇതിനുശേഷം, ' അബൂദാബീലുള്ളോരെഴുത്തു പെട്ടി..' എന്ന തുടങ്ങുന്ന മറുപടിക്കത്തുപാട്ടു കൂടി വന്നതോടെ മലയാളികള്‍ ജമീലിനെ നെഞ്ചേറ്റി.
റമീജ (ദുബൈ), ജാസ്മിൻ,ജൗഹർ എന്നിവരാണ് മക്കൾ. അഹമ്മദ്കുട്ടി (ദുബൈ), ബാബു (മഞ്ചേരി)എന്നിവർ മരുമക്കളുമാണ്.ഡോ. ഹക്കീം, നിലമ്പൂര്‍ ഷാജി (ഗായകന്)എന്നിവർ സഹോദരങ്ങളാണ്. റുഖിയയാണ് ഭാര്യ.
കത്ത് പാട്ടുകളുടെ രാജകുമാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പാഥേയം ഓണ്‍ലൈന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
വടക്കന്‍പാട്ടിന്റെ കാഥകന്റെ ഓര്‍മ്മയില്‍

മലയാള ചലചിത്ര ലോകത്തില്‍ വടക്കന്‍പാട്ട് കഥാപാത്രങ്ങളെ നല്കിയ തിരക്കഥാകൃത്ത് ശാരംഗപാണി നമ്മോട് വിട പറഞ്ഞു. ഫെബ്രുവരി രണ്ടാം തിയതി (ബുധനാഴ്ച) ഉച്ചക്ക് രണ്ടിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാതിരപ്പള്ളിയിലെ കുടുംബവീടായ 'മലയാള കലാഭവന്‍' വളപ്പിന് നടന്നു.
ആലപ്പുഴ ആറാട്ടുവഴിയില്‍ പുത്തന്‍പുരക്കല്‍ കങ്കാളി -പാപ്പി ദമ്പതികളുടെ മകനായാണ് ജനനം. പ്രശസ്ത സിനിമാ നിര്‍മാണശാലയായ ഉദയായുടെ ബാനറിലാണ് ശാരംഗപാണി ഏറ്റവും കൂടുതല്‍ തിരക്കഥകളും സംഭാഷണങ്ങളും രചിച്ചിട്ടുള്ളത്. ഉദയായുടെ ഉടമയും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുമായുള്ള ബന്ധമാണ് ശാരംഗപാണിയെ സിനിമാരംഗത്ത് ശ്രദ്ധേയനാക്കിയത്.
വടക്കന്‍ കഥകള്‍ക്ക് വേണ്ട എല്ലാ ചേരുവകളും അക്കാലത്തെ പ്രേക്ഷകരുടെ മനസ്സിനനുസരിച്ച് ചേര്‍ത്തുവെക്കാനും ഹിറ്റുകളാക്കി മാറ്റാനും ശാരംഗപാണിയുടെ തൂലികക്ക് കഴിഞ്ഞു. തയ്യല്‍ തൊഴിലാളിയും പിന്നീട് റബര്‍ ഫാക്ടറി തൊഴിലാളിയുമായി കഴിഞ്ഞ ശാരംഗപാണി ഉദയാക്കുവേണ്ടി 'ഉമ്മ' എന്ന സിനിമക്ക് സംഭാഷണം എഴുതിയാണ് രംഗത്തുവന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തുമ്പോലാര്‍ച്ച, കടത്തനാട്ടുമാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്, സഞ്ചാരി, കടത്തനാടന്‍ അമ്പാടി, നീലിസാലി, പോസ്റ്റുമാനെ കാണാനില്ല, താര, അച്ചാരം അമ്മിണി ഓശാരം ഓമന തുടങ്ങി നാല്‍പ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. ഇതില്‍ പലതും ഹിറ്റുകളായി. പല സിനിമകളും മാസങ്ങളോളം പ്രദര്‍ശിപ്പിക്കപ്പെട്ടു.
സത്യന്, നസീര്‍ തുടങ്ങി മോഹന്‍ലാല്‍ വരെ അഭിനയിച്ച ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ശാരംഗപാണിയുടെ 'പൊന്നുംകുടത്തിന് പൊട്ടുവേണ്ട' എന്ന നാടകത്തില്‍ എസ്.പി. പിള്ളയും ബഹദൂറും അഭിനയിച്ചിട്ടുണ്ട്.ആദ്യകാല നടീനടന്മാര് മാത്രമല്ല, പില്ക്കാലത്ത് വന്നവരും ശാരംഗപാണിയുടെ തിരക്കഥയില്‍ വേഷമിട്ടവരാണ്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തിരുവിതാംകൂര്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെയും സഹയാത്രികനായിരുന്നു ഇദ്ദേഹം. തൊഴിലാളി പ്രവര്‍ത്തനത്തിനിടെ നിരവധി തവണ പൊലീസ് മര്‍ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കഷ്ടപ്പാടുകളില്‍ നിന്നാണ് ശാരംഗപാണി കലയുടെ ഉത്തുംഗത്തിലേക്ക് എത്തിയത്. രാജവാഴ്ചക്കും ദിവാന് ഭരണത്തിനുമെതിരെ ശാരംഗപാണി എഴുതിയ നാടകം 'അവരെന്റെ മക്കള്‍ ' സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചത് ചരിത്രസംഭവമാണ്.
കുഞ്ചാക്കോയുടെ മരണശേഷം അപൂര്‍വമായി മാത്രമെ ഇദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചുള്ളൂ. എങ്കിലും ഒരുകാലഘട്ടത്തിന്റെ ഓര്‍മകള്‍ പേറി പഴയ തലമുറയുമായി സ്നേഹബന്ധത്തില്‍ കഴിയാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാള കലാഭവന്‍ എന്ന പേരില്‍ ട്രൂപ്പുണ്ടാക്കി പത്തോളം ബാലെകളും അഞ്ച് സാമൂഹിക നാടകങ്ങളും അദ്ദേഹം പില്ക്കാലത്ത് അവതരിപ്പിച്ചു.
'57ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ നടന്ന ആഘോഷത്തില്‍ കോഴിക്കോട്ട് ശാരംഗപാണിയുടെ 'ചിലമ്പൊലി' എന്ന നാടകവും അവതരിപ്പിച്ചിരുന്നു. 'ബല്ലാത്ത ദുനിയാവ്' എന്ന നാടകം ശാരംഗപാണിയെ കൂടുതല്‍ ശ്രദ്ധേയനാക്കിയിരുന്നു.
വിപ്ലവ ഗായിക പി.കെ. മേദിനിയും ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പരേതനായ പി.കെ. ബാവ സഹോദരനുമാണ്. പരേതയായ പ്രശോഭിനിയാണ് ഭാര്യ. കല, ജൂല, ബിജു, പരേതനായ ബൈജു എന്നിവര്‍ മക്കളും കുമാരന്, ജയപ്രകാശ്, കല, ഇന്ദിര എന്നിവര്‍ മരുമക്കളുമാണ്.
വടക്കന്‍ പാട്ടുകളുടെ വീരേതിഹാസങ്ങള്‍ അഭ്രപാളിയില്‍ തീവ്രത ചോരാതെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
Thursday, February 3, 2011
മച്ചാനു പകരം മച്ചാന് മാത്രം

മലയാള ചലച്ചിത്രലോകത്തില്‍ ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ മച്ചാന് വര്‍ഗ്ഗീസ് അന്തരിച്ചു. ഇന്ന് (ഫെബ്രുവരി മൂന്ന് വ്യാഴാഴ്ച) വൈകിട്ട് നാലരയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട ചൊല്ലി പിരിഞ്ഞത്.
അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം എംഎ നിഷാദ് സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം.
തൊണ്ണൂറുകളുടെ അവസാനം കൊച്ചി കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന മിമിക്രി-നാടക കലാകാരന്മാരില് ഒരാളായിരുന്നു മച്ചാന് വര്‍ഗ്ഗീസ്. എം.എല്‍ .വര്‍ഗീസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മിമിക്രിയിലൂടെ പ്രശസ്തനായ മച്ചാന് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് തൊണ്ണൂറ്റിമൂന്നില്‍ പിജി വിശ്വംഭരന് സംവിധാനം ചെയ്ത പ്രവാചകന് എന്ന സിനിമയിലൂടെയാണ്. രണ്ടായിരത്തിപത്ത് ജൂണ്‍ മാസത്തില്‍ പി ജി നമ്മോട് വിട പറഞ്ഞിരുന്നു. ഇതിന് ശേഷം ടോം ആന്റ് ജെറി, കാബൂളിവാല എന്ന സിനിമകളില്‍ മുഖം കാണിച്ചെങ്കിലും നടനെന്ന നിലയില്‍ ഈ വേഷങ്ങളൊന്നും അദ്ദേഹത്തെ ഏറെ സാഹായിച്ചില്ല.
തൊണ്ണൂറ്റിയഞ്ചില്‍ മാണി സി കാപ്പന് സംവിധാനം ചെയ്ത മാന്നാര്‍ മത്തായി എന്ന ചിത്രമാണ് മച്ചാന് വര്‍ഗ്ഗീസിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. മലയാളത്തില്‍ അക്കാലത്ത് സജീവമായ ചെറുപ്പക്കാരായ ഹാസ്യസംവിധായകരെല്ലാം ഇദ്ദേഹത്തിനു അവസരങ്ങള്‍ നല്കുകയുണ്ടായി .
റാഫി മെക്കാര്‍ട്ടിന്‍മാരുടെയും സിദ്ദിഖ് ലാലുമാരുടെയുമൊക്കെ ഹിറ്റ് ചിത്രങ്ങളിലെ ഹാസ്യരംഗങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നു. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മപ്രധാന വേഷങ്ങള്‍ ഇദ്ദേഹം കൈകാര്യം ചെയ്തു. പുതുക്കോട്ടയിലെ പുതുമണവാളന്, മാന്നാര്‍ മത്തായി സ്പ്ക്കീങ്, ഹിറ്റ്ലര്‍ , ഫ്രണ്ട്സ്, മലയാളി മാമന് വണക്കം, സിഐഡി മൂസ, കുഞ്ഞിക്കൂനന്, ചതിയ്ക്കാത്ത ചന്തു, തൊമ്മനും മക്കളും, പഞ്ചാബിഹൗസ്, മീശമാധവന്, തിളക്കം , തെങ്കാശിപ്പട്ടണം, പാപ്പി അപ്പച്ചാ തുടങ്ങിയ ഹാസ്യ ചിത്രങ്ങളിലെല്ലാം തന്റേതായ സാന്നിധ്യം രേഖപ്പെടുത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ജോണി ആന്റണി, ലാല്‍ജോസ്, സിദ്ദിഖ് ലാല്‍ എന്നീ സംവിധായകരുടെ സിനിമകളിലാണ് നടന് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത്.
ഈ ഹാസ്യതാരത്തിനായി പാഥേയം ഓണ്‍ലൈന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
ഞാനൊരു തെരുവു പണിയുന്നു,എനിക്ക് പോകാന്‍ വേണ്ടി മാത്രമായ്!..(ഒരു അനുസ്മരണം)

2010 ഒക്ടോബര്‍ ഇരുപത്തിമൂന്നാം തിയതി പുലര്‍ച്ചെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ മാതൃഭൂമി പത്രത്തില്‍ നിന്നാണ് ഞാന്‍ ആ വാര്‍ത്ത വായിച്ചത്. "അയ്യപ്പന് വിടപറഞ്ഞു;ആരോരുമറിയാതെ'' ആ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ ദിവസങ്ങള്‍ എടുത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഉമ്മാക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഇല്ലാത്ത ലീവു വാങ്ങി കുടുംബവുമൊത്ത് നാട്ടിലേക്ക് വന്ന ഞാന്‍ ഈ വാര്‍ത്ത വായിച്ചതോടെ വിഷാദ മുഖരിതനായി മാറി .കൊല്ലത്തില്‍ ഒരിക്കല്‍ കാണുന്ന വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ ഞാന്‍ പകച്ചു നില്ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.
എന്റെ പ്രിയപ്പെട്ട കവി അജ്ഞാതജഡമായി ഒരു ദിവസം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടന്നുവെന്ന ആ വാര്‍ത്ത അദ്ദേഹത്തിന്റെ മരണവാര്‍ത്തയെക്കാളും എന്നെ വേദനിപ്പിച്ച ഒന്നായിരുന്നു.അജ്ഞാതനായി അയ്യപ്പന് ജനറല്‍ ആശുപത്രിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.ആദ്യതവണ അജ്ഞാതനായി ദിവസങ്ങളോളം കഴിഞ്ഞശേഷമാണ് തിരിച്ചറിഞ്ഞത്.അതും ഒരു തൊഴിലാളി!!!.
മാനസീകരോഗികളും യാചകരും ക്രിമിനലുകളും ഒക്കെയുള്ള ഒരിടമാണല്ലോ?ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡ് എന്ന് ഞാന്‍ പ്രത്യേഗം പറയേണ്ടതില്ല!അവിടെ നിന്ന് പത്തനാപുരം ഗാന്ധി ഭവനിലേക്ക് അവിടെ നിന്ന് പിന്നേയും തെരുവിലേക്ക്.........അശാന്തിയുടെ അവദൂതനായി.
ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിയൊമ്പതിലെ ഒക്ടോബര്‍ ഇരുപത്തിയേഴാം തിയതി ഞെടുമങ്ങടില്‍ ജനിച്ച കവിയുടെ അച്ചന് പ്രശസ്ഥ സ്വര്‍ണ്ണപണിക്കാരനായ അറുമുഖവും അമ്മ മുത്തമ്മാളുമായിരുന്നു.ചെറുപ്പത്തിലേ അനാഥനാകേണ്ടി വന്ന കവി സഹോദരി സുബലക്ഷിക്കൊപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്.
ശിശുവായിരിക്കുമ്പോള്‍ അച്ചന്റെ മരണം കൂട്ടുക്കാരന് കൊന്നതാണെന്ന് പലപ്പോഴും അയ്യപ്പന് പറയാറുണ്ടായിരുന്നു.(അദ്ദേഹത്തിന്റെ ഒരു വയസിലാണ് അച്ചന് മരിക്കുന്നത്.അപ്പോള്‍ ഈ അറിവ് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നോ മറ്റു ബന്ധുജനങ്ങളില് നിന്നോ ആയിരിക്കും കിട്ടിയീട്ടുണ്ടാകുക!) ബാല്യത്തിലെ അമ്മയുടെ വേര്‍പ്പാട് യൌവനത്തിലെ പണയ പരാജയം ഇതെല്ലാം ചേര്‍ത്തു വെച്ചതാണ് അയ്യപ്പന്റെ കവിതയിലെ അക്ഷരങ്ങളുടെ തിക്ഷണത എന്നു പറയാനാണ് എനിക്കിഷടം.
തെരുവിന്റെ അനാഥനായ കവി അയ്യപ്പന് തെരുവില്‍ തന്നെ അതും അനാഥനായി അവസാനിക്കണമെന്നത് ഒരു നിയോഗമാകാം.ഓര്‍ക്കുക!, വരുമെന്ന പ്രതീക്ഷയുടെ പ്രളയത്തില്‍ ബലിഷഠമായ എന്റെ ശക്തിക്കൊരു പങ്കുണ്ടാകാം!!!.
എഴുപതുകളുടെ മദ്ധ്യഘട്ടത്തോടെയാണ് അയ്യപ്പന് ശ്രദ്ധേയനാവുന്നത്.ബലിക്കുറിപ്പുകള്‍ ,ബുദ്ധനും ആട്ടിന്‍കുട്ടിയും,ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ ,വെയില് തിന്നുന്ന പക്ഷി,ജയില്‍ മുറ്റത്തെ പൂക്കള്‍ എന്നിങ്ങനെയുള്ള പ്രസിദ്ധമായ കവിതാസമാഹാരങ്ങള്‍ സ്വന്തമായുള്ള കവിയുടെ ആനുകാലികങ്ങളിലെ കവിതകളോടാണ് എനിക്ക് കൂടുതല്‍ അടുപ്പം.
കാറപകടത്തില്‍
പെട്ടുമരിച്ച വഴിയാത്രക്കരന്റെ
ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍
നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു
എന്റെ കണ്ണ്
ഞാനുണ്ടായിട്ടും
താലിയറുത്ത
കെട്ടിയോൾ .
എന്റെ കുട്ടികൾ ;
വിശപ്പ് എന്ന
നോക്കുകുത്തികള്‍
ഇന്നത്താഴം
ഇതുകൊണ്ടാവാം
അദ്ദേഹത്തിന്റെ ആദ്യകവിതയായ അത്താഴം മുതല്‍ തമ്പാനൂരിലെ പാതയോരത്ത് അജ്ഞാതജഡമായി കിടക്കുമ്പോഴും ഷര്‍ട്ടിന്റെ കൈമടക്കില്‍ ചുരുട്ടിവെച്ച കടലാസിലെ കവിതയായ പല്ല് എന്ന കവിത വരെ നമ്മോട് പറയുന്നത് മറയുടെയും ജാഡയുടെയും പൊളിച്ചെഴുത്തുകളാണ്
അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
...പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി
കഥയിലൂടെ തുടങ്ങി കവിതയിലെത്തിയ അയ്യപ്പന് ആധുനീക കവിതയുടെ വക്താക്കളായ അയ്യപ്പപണിക്കര്‍ ,കടമനിട്ട എന്നിവരുടെ ഇളം തലമുറക്കാരനായാണ് അറിയപ്പെട്ടിരുന്നത്.ബിരുദം നേടിയ ശേഷം അദ്യാപന ജോലിക്കൊപ്പം ജനയുഗത്തിലെ പ്രൂഫ് റീഡറായുള്ള ജോലിയും ഒപ്പം കമ}ണിസ്റ് നേതാവ് ആര് . സുഗുണന്റെ സെക്രട്ടറി പണിയും ചെയ്തു പോകുന്നതിനിടക്കാണ്,അക്ഷരം എന്ന കൊച്ച് മാസികയിലേക്ക് അദ്ദേഹം തിരിയുന്നത്.അതും ഇരുപത്തിയഞ്ച് വയസുമാത്രം പ്രായം!പല പ്രമുഖരുടെ കവിതകള്‍ ഈ കൊച്ച് മാഗസിനില്‍ വരികയുണ്ടായി.പക്ഷെ എന്തു കൊണ്ടോ പത്ത് ലക്കം കൊണ്ട് ഈ മാസിക നിന്നു പോയി.അക്കാലത്തൊന്നും കവി മദ്യത്തിനടിമയല്ലായിരുന്നു.പിന്നീടെപ്പോഴൊ യൌവത്തില്‍ തന്നെ അദ്ദേഹം മദ്യാസക്തനായി! ചിലപ്പോള്‍ യൌവനത്തിലെ പണയ പരാജയം ആകാം!.ആരായിരിക്കാം ആ പെണ്‍കുട്ടി? ചിലപ്പോള്‍ അദ്ദേത്തിന്റെ വേര്‍പ്പാടില്‍ മൌനമായി തേങ്ങുന്നുണ്ടാകുമോ ആ ഹൃദയം!.
മഹാകവി പി.കുഞ്ഞിരാമന് നായര്‍ക്ക് ശേഷം മലയാള കവിത കണ്ട സഞ്ചാരകവിയായിരുന്നു അയ്യപ്പന് .അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തിന്റെ ജീവിക്കുന്ന പ്രതീകമായി നമുക്ക വിലയിരുത്താവുന്നതാണ് അദ്ദേഹത്തിന്റെ തമ്പാനൂര്‍ മുതല്‍ ഡല്‍ഹി വരെ വ്യാപിച്ചു കിടക്കുന്ന കൂട്ടുകാരും താവളങ്ങളും!.അദ്ദേഹം സ്ഥിരമായി ഒരിടത്ത് താമസിക്കുക എന്നത് പതിവില്ലാത്തതിഞ്ഞാല്‍ തന്നെ ഇദ്ദേഹത്തിനു കൂട്ടുകാരിലാരോ നല്കിയ 'മാളമില്ലാത്ത പാമ്പ്' എന്ന വിശേഷണം ഒരു പരിധി വരെ ശരിയും അത്ര തന്നെ തെറ്റുമാണ്!.അദ്ദേഹത്തിന്റെ സൌഹൃത വലയങ്ങള്‍ തന്നെയാണ് അതിനുകാരണം.
ജോണ്‍ അബ്രഹാമിന്റെ ജീവിതവും അയ്യപ്പന്റെ ജീവിതവും തമ്മില്‍ ഏറെ സാമ്യത കാണാം.'ശവങ്ങളുടെ വസന്തമാകണം എന്റെ സിനിമ,ആ മേര്‍ച്ചറിയില്‍ എനിക്ക് കിടന്നുറങ്ങണം.അന്നു നീ പാടണം" എന്നു പറഞ്ഞ പ്രശസ്ഥ ചലചിത്രക്കാരന്റെ അടുത്ത കൂട്ടുകാരനായിരുന്നു അയ്യപ്പന്.
കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച ആശാന്റെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയ ആശാന് പ്രൈസ് കൈപറ്റാതെ രംഗബോധമില്ലാതെ കടന്നു വന്ന മരണമെന്ന കോമാളിക്ക് തെരുവില്‍ ഇരയായത് മുന്‍പു ഞാന്‍ പറഞ്ഞ ആ നിയോഗം തന്നെയാകാം.
അവസാനമായി അദ്ദേഹത്തിന്റെ വാക്കുകൾ ,
സുഹൃത്തേ,
മരണത്തിനപ്പുറവും
ഞാന്‍ ജീവിക്കും.
അവിടെ,
ഒരു പൂക്കാലമുണ്ടാവും.
അദ്ദേഹം എഴുതിയതു പോലെ തീര്‍ച്ചയായും മരണത്തിനുമപ്പുറത്തുള്ള ആ ജീവിതവും അവിടെ ഒരു പൂക്കാലവും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്........മലയാള കവിതയിലെ പെരുമഴക്കാലത്തിന്റെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
Subscribe to:
Posts (Atom)