Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Thursday, November 14, 2013

അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞു......

നൂറിലധികം ‍ ചലചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ നമ്മില്‍ നിന്നും വിടവാങ്ങിയിരിക്കുന്നു.മലയാള നാടകലോകത്തിന്റെ ഈറ്റില്ലമായ കോഴിക്കോട്‌ നിന്ന് നാടകത്തിലൂടെ ആയിരുന്നു സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഉണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് 2010 മുതല്‍ ചികിത്സയിലായിരുന്നു. നവമ്പര്‍ 14 ആം തിയതി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മലയാള നാടകങ്ങളുടെ ഈറ്റില്ലമായ കോഴിക്കോട് നിന്നുതന്നെയാണ് അഗസ്റ്റിനും സിനിമാലോകത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ കാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം കോളേജ് പഠനം കഴിഞ്ഞതോടെ കോഴിക്കോട്ടെ നാടകാചാര്യനായിരുന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ സിക്കല്‍ തിയേറ്റേഴ്‌സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സുരാസു എഴുതിയ 'ഉപാസന' എന്ന നാടകത്തിലൂടെ അഗസ്റ്റിനിലെ നടനെ പ്രേക്ഷകരും ശ്രദ്ധിച്ചുതുടങ്ങി.

1979-ല്‍ 'കലോപാസന' എന്ന പേരില്‍ ഇതേ നാടകം സിനിമയാക്കിയപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. പക്ഷേ, സിനിമ വെളിച്ചം കണ്ടില്ല. 1981-'82 കാലത്ത് നെല്ലിക്കോട് ഭാസ്‌കരനുമായി ചേര്‍ന്നും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴും സിനിമതന്നെയായിരുന്നു അഗസ്റ്റിന്റെ മനസ്സുനിറയെ. അങ്ങിനെ കോടമ്പാക്കത്തേക്ക് വണ്ടികയറുകയായിരുന്നു.

കോടാമ്പക്കം യാത്രയിലും അലച്ചിലിലുമിടയില്‍ ഒരു വേഷം സിനിമയില്‍ കിട്ടിയെങ്കിലും ആ ചിത്രം പരാജയപ്പെട്ടതോടെ പലരുടെയും ജീവിതംമാറ്റിമറിച്ച കോടമ്പാക്കം അങ്ങനെ അഗസ്റ്റിന് മാത്രം നിര്‍ഭാഗ്യത്തിന്റെതായി. അതോടെ അഭിനയത്തോട് വിടപറഞ്ഞ് ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ച് നാട്ടിലേക്കു മടങ്ങി. സുഹൃത്തുക്കളോടും പരിചയാക്കാരോടുമെല്ലാം പണം കടംവാങ്ങി ഒരു വിസ സംഘടിപ്പിച്ച് മുംബൈയിലെത്തിയെങ്കിലും തന്റെ കൈയിലുള്ളത് ഒരു വ്യാജ വിസയായതിന്നാല്‍ ഗള്‍ഫിലേക്ക് പോകാനാവാതെ രണ്ടു വര്‍ഷം മുംബൈയില്‍ അലഞ്ഞുതിരിഞ്ഞ് വീണ്ടും നാട്ടിലെത്തി.

ആദ്യം കൈവിട്ട സിനിമാലോകം തന്നെ തിരിച്ചുവിളിച്ച് ശ്രദ്ധേയ നടനാക്കി മാറ്റിയ ചരിത്രമാണ് അഗസ്റ്റിനുള്ളത്.'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിറ്റ്' എന്ന സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനിവാസന്‍ ഹോട്ടല്‍ മഹാറാണിയില്‍ ഉണ്ടെന്നറിഞ്ഞ് കാണാന്‍ പോയതായിരുന്നു അഗസ്റ്റിന്റെ സിനിമാലോകത്തേക്കുള്ള രണ്ടാം വരവ് .മദ്രാസിലെ താമസത്തിനിടയില്‍ ഒന്നോ രണ്ടോ തവണ ശ്രീനിവാസനെ കണ്ട് പരിചയമുണ്ടായിരുന്നതിന്നാല്‍ ശ്രീനിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. സിനിമക്ക് ലൊക്കേഷന്‍ തിരയുകയായിരുന്ന ശ്രീനിവാസന്‍ തന്റെ സഹായിയായി അഗസ്റ്റിനെ കൂടെകൂട്ടുകയും അതില്‍ ഒരു റോള്‍ നല്‍കിയതും അദ്ദേഹത്തിന്‌ പിടിവള്ളിയാവുകയുമായിരുന്നു.

ലൊക്കേഷന്‍ മാനേജരായും സഹായിയായും നടനായും ജീവിതത്തില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ച് സിനിമാലോകത്ത് ഉറച്ചുനിന്നു. പിന്നീട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ശ്രീധരന്റെ ഒന്നാംതിരുമുറിവ്, സദയം, നീലഗിരി, കമ്മീഷണര്‍ എന്നിങ്ങനെ കുറേ നല്ല ചിത്രങ്ങള്‍ അഗസ്റ്റിന് സിനിമാ പ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിക്കൊടുത്തു. ഇടക്കാലത്ത് കുറച്ച് നല്ല സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.ഞാനൊരു സിനിമാ നടനായി കാണാന്‍ ആഗ്രഹിച്ച് ഷര്‍ട്ടും പാന്റും വാങ്ങിത്തന്നവര്‍, ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തവര്‍ എല്ലാം സുഹൃത്തുക്കളായിരുന്നുവെന്ന് അസുഖത്തിന് ശേഷം വീണ്ടും അഭിനയിക്കാനെത്തിയപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി.

രാവണപ്രഭുവിലെ ഹൈദ്രോസ്, ബാപ്പു തങ്ങളങ്ങാടിയില്‍ എന്ന് പരിചയപ്പെടുത്തുന്ന ആറാം തമ്പുരാനിലെ കഥാപാത്രം, സമാനമായ ഉസ്താദില്‍ മോഹന്‍ലാലിന്റെ ഡ്രൈവറായ ആലി ബാബു, വല്യേട്ടനിലെ ഗംഗാധരന്‍, ചന്ദ്രോത്സവത്തിലെ ജോസ്, ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരികളില്‍ ഒരാള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ സിഗ്നല്‍മാന്‍, ഊട്ടിപ്പട്ടണത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ എടുത്ത് പറയാവുന്ന വേഷങ്ങളാണ്‌.

അഗസ്റ്റിന് മികച്ച വേഷങ്ങള്‍ ഏറെയും ലഭിച്ചത് രഞ്ജിത്തിന്റെ സിനിമകളിലായിരുന്നു.ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. രഞ്ജിത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന സിനിമയിലൂടെ നിര്‍മ്മാണത്തിലും അദ്ദേഹം കൈവെക്കുകയുണ്ടായി. ഹാന്‍സിയാണ് ഭാര്യ. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ നായികയായി മലയാള ചലചിത്രലോകത്തെത്തിയ ആന്‍ ആഗസ്റ്റിനും ജീത്തുവും മക്കളാണ്‌.ഈ അഭിനയ പ്രതിഭയുടെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Wednesday, October 23, 2013

മാനസ മൈന വിടവാങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രത്യേകിച്ച് ഹിന്ദിയിലെ ഒരു പ്രധാന പിന്നണി ഗായകനായ മന്നഡേ എന്ന പ്രബോദ് ചന്ദ്രഡേ ഇന്ന് (2013 ഓക്ടോബര്‍ 24) രംഗബോധമില്ലാത്ത കോമാളിക്ക് മുന്നില്‍ കീഴടങ്ങി.94 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അവിടെവെച്ചാണ് അദ്ദേഹം അന്തരിച്ചത്.

1919 മേയ് ഒന്നിന് കല്‍ക്കട്ടയിലാണ് മന്നാഡേ ജനിച്ചത്.പിതാവ് പൂര്‍ണ്ണചന്ദ്ര ഡേ കല്‍ക്കട്ടയില്‍ ബാങ്കുദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവ് മഹാമയ ഡേയുമാണ്.സംഗീതകുടുംബമാണ് മന്നാഡേയുടേത്.ഗായകനെന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്ന കെ.സി.ഡേ, മന്നാഡേയുടെ അമ്മാവനാണ്. അന്ധനായ കെ.സി.ഡേയാണ് മകനെപ്പോലെ മന്നാഡേയെ വളര്‍ത്തിയതും സംഗീതമഭ്യസിപ്പിച്ചതും. സിത്താറിലും വീണയിലും മന്നാഡേ പ്രാവീണ്യം നേടി. മന്നാഡേയുടെ സഹോദരന്‍ പ്രവാസ് ഡേയും ഗായകനാണ്.കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബി.എ.ബിരുദം നേടിയെങ്കിലും ഒരു സംഗീതജ്ഞനാകുവാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

1943-ല്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചലച്ചിത്രലോകത്തു പ്രവേശിച്ച മന്നാഡേ പുരാണ ചിത്രങ്ങളില്‍ ക്ളാസിക്കല്‍ സംഗീതം സംവിധാനം ചെയ്യുന്നതില്‍ മിടുക്കനായിരുന്നു. 1950-ല്‍ പ്രസാദ് പിക്ചേഴ്സിന്റെ രാമരാജു എന്ന ചിത്രത്തിലാണ് മന്നാഡേ ആദ്യമായി ആദ്യ ചലച്ചിത്രഗാനമാലപിക്കുന്നത്. എന്നാല്‍ ബോംബെ ടാക്കീസിന്റെ ബാനറില്‍ നിതിന്‍ബോസ് നിര്‍മ്മിച്ച മഷാല്‍ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് മന്നാഡേയെ ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായ എസ്.ഡി.ബര്‍മന്റെ സഹായിയായിരുന്നു മന്നാഡേ.തന്റെ സഹ സംഗീത സംവിധായകനെ കൊണ്ട് ബര്‍മന്‍ രണ്ടുഗാനങ്ങള്‍ പാടിച്ചു.അതുരണ്ടും ഹിറ്റായി. അതോടെ മന്നാഡേ എന്ന ഗായകന്‍ പ്രശസ്തിയുടെ ഗോപുരങ്ങള്‍ കീഴടക്കി.

മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന 'ചെമ്മീനിലെ ''മാനസമൈനേ വരൂ...... എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മലയാളികളുടെ മനം മന്നാഡേ ഹിന്ദി ചലച്ചിത്രവേദിയിലെ പ്രശസ്തനായ ഗായകനാണ്. വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൌധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.

പ്രശസ്ത ഹിന്ദിചിത്രമായ 'ഷോലെയിലെ ''യേ ദോസ്ത്ദീ....എന്നു തുടങ്ങുന്ന ഗാനം അമിതാഭ് ബച്ചനുവേണ്ടി പാടിയത് മന്നാഡേയാണ്. കണ്ണൂര്‍ സ്വദേശി പ്രൊഫ. സുലോചനയാണ് ഭാര്യ.ഇവര്‍ 2012 ജനുവരി 19 നു മരിച്ചു. ഭാര്യയുടെ മരണ ശേഷം മന്നാഡെ ഹിന്ദി ചലച്ചിത്ര ലോകത്ത് നിന്ന് സ്വയം പിന്‍വാങ്ങിയിരുന്നു.രണ്ടു മക്കള്‍. ഷുരോമ ഹെരേക്കര്‍, സുമിതദേവ്. സുമിത പാട്ടുകാരിയാണ്. ഷുരോമ അമേരിക്കയിലാണു താമസം.

അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ 'പ്രഹര്‍ എന്ന ചിത്രത്തിലാണ്. 'മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലെ ''ഏ ഭായ് സരാ ദേഖ് കെ ചലോ...എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയീട്ടുണ്ട്.1971 ല്‍ പത്മശ്രീയും 1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കര്‍ അവാര്‍ഡും നേടുകയുണ്ടായി.2005ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ ദാദാസാഹിബ് ഫല്‍ക്കേ പുരസ്‌കാരം ലഭിച്ചു.ഇതിനെല്ലാം പുറമെ മറ്റനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഏഴു പതിറ്റാണ്ടിലേറെക്കാലം സ്വാന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട ഇദ്ദേഹം മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലായി 3500 ല്‍ അധികം പാട്ടുകള്‍ പാടിയിട്ടുണ്ട്.പാട്ടുകളുടെ രാജകുമാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Tuesday, March 26, 2013

മലയാള സിനിമയുടെ അമ്മ വിടവാങ്ങി.

മലയാള സിനിമയുടെ അമ്മയെ നമുക്ക് നഷ്ടമായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ വെച്ച് പ്രശസ്ത ചലചിത്ര നടി സുകുമാരിയമ്മ ഇന്ന് വൈകിട്ട് അഞ്ചരയോടെ (26/03/2013 ചെവ്വാഴ്‌ച്ച) രംഗ ബോധമില്ലാത്ത കോമാളിക്ക് കീഴടങ്ങുകയായിരുന്നു. മരിക്കുമ്പോള്‍ 73 വയസായിരുന്നു.കഴിഞ്ഞ മാസം 25 തിയതി വീട്ടിലെ പൂജാമുറിയില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. പത്താമത്തെ വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച ഇവര്‍, മലയാളം, തമിഴ് ,ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി രണ്ടായിരത്തിഅഞ്ഞൂറിലധികം കഥാപാത്രങ്ങളെ സുകുമാരിയമ്മ വെള്ളിതിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമക്കൊപ്പം നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

പൂജപ്പുര സ്വദേശിയായ മാധവൻ നായരുടെയും സത്യഭാമയുടെയും മകളായി തമിഴ് നാട്ടിലുള്ള നാഗർകോവിൽ എന്ന സ്ഥലത്ത്‌ 1940 ഒക്ടോബർ 6 ആം തിയതി സുകുമാരിയമ്മ ജനിച്ചത്. പൂജപ്പുരയില്‍ നിന്ന്‌ ഏഴാം വയസ്സില്‍ സുകുമാരിയെ അച്ഛന്റെ സഹോദരിയും ആദ്യകാലത്തെ നായികമാരായിരുന്ന 'ട്രാവന്‍ കൂര്‍ സിസ്‌റ്റേഴ്‌സ്' ലളിത, പത്മിനി, രാഗിണി എന്നിവരുടെ അമ്മയുമായ സരസ്വതിഅമ്മ മദ്രാസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പിന്നെ മദ്രാസിലെ സ്കൂളിലായിരുന്നു പഠനം.1948 ല്‍ എട്ടാം വയസിൽ ലളിത,​ പത്മിനി,​ രാഗിണിമാരുടെ ഡാൻസ് ട്രൂപ്പിൽ നര്‍ത്തകിയായി അരങ്ങേറ്റം കുറിച്ച സുകുമാരി കഥകളി,കേരള നടനം, ഭരതനാട്യം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴില്‌ ആയിരുന്നു. സിനിമയില്‍ സംഘനൃത്തങ്ങള്‍ ചെയ്യ്തിരുന്ന രാജസുലോചന,​ കുശകുമാരി തുടങ്ങിയ നടിമാരുടെ ട്രൂപ്പില്‍ അംഗമായി പത്താം വയസിൽ ‘ഓരിരവ് ’ എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ സിനിമാജീവിത ആരംഭിച്ച്‌ കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി അഭിനയ രംഗത്ത്‌തുടരുന്ന അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു സുകുമാരിയമ്മ.

പത്തൊമ്പതാം വയസില്‍ 1959 ല്‍ മഹാരാഷ്​ട്ര സ്വദേശിയും സംവിധായകനുമായ ഭീംസിംഗിന്റെ ഭാര്യയായി. ഭീംസിംഗിന്റെ രാജാറാണി,​ പാശമലർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പരിചയമാണ് വിവാഹത്തിലെത്തിയത്. പതിനൊന്ന് വര്‍ഷം മാത്രം നീണ്ടു നിന്ന ഈ ബന്ധം അദ്ദേഹത്തിന്റെ വിയോഗത്തോടെ വിധവയായ സുകുമാരിയമ്മ ഈ ദു:ഖം അകറ്റിയത് ചലചിത്രങ്ങളില്‍ സജീവമായിട്ടായിരുന്നു.സത്യൻ,​ നസീർ,​ മധു,​ എം.ജി.ആർ,​ ശിവാജി ഗണേശൻ,​ ജമിനി ഗണേശൻ ,ഭരത് ഗോപി,​ നെടുമുടി വേണു,​ തിലകൻ എന്നിവര്‍ തുടങ്ങി പുത്തന്‍ തലമുറയിലെ ഒട്ടുമിക്ക നടന്മാരുമായി അഭിനയിച്ച ഇവര്‍ ഏറ്റവും കൂടുതൽ ജോടിയായി അഭിനയിച്ചത് അടൂർ ഭാസിയുമൊത്തായിരുന്നു.അവസാനമായി അഭിനയിച്ചത് 3ജി എന്ന ചിത്രത്തിലായിരുന്നു.

1974ലും 1979 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ്,1983 ല്‍ കൂടെവിടെ,​ കാര്യം നിസാരം എന്നീ ചിത്രത്തിലൂടെയും 1985 ൽ അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെയും രണ്ടാമത്തെ നടിക്കുള്ള അവാർഡ്, 1990 ല്‍ കലൈ സെൽവം,​ കലൈമാമണി അവാർഡുകൾ,2003 ല്‍ രാഷ്​ട്രം പത്മശ്രീ നൽകി ആദരിച്ചു. 2011 ല്‍ തമിഴ് ചിത്രമായ നമ്മ ഗ്രാമത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.ചെന്നൈ മെഡിക്കല്‍ കോളെജില്‍ ഡോക്ടറായ സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ ഡിസൈനറാണ്.

മലയാള സിനിമക്ക് സൗഭാഗ്യവും വാല്‍സല്യവും നിറഞ്ഞ അമ്മയുടെ മുഖം സംഭാവന നല്‍കിയ ആ അഭിനേത്രിയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Monday, February 11, 2013

മലയാള കവിതയുടെ പെരുമഴക്കാലം വിടവാങ്ങി

കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച കവി ഡി. വിനയചന്ദ്രന്‍ നമ്മില്‍ നിന്നും വിട പറഞ്ഞിരിക്കുന്നു.അറുപത്തിയേഴ് വയസായിരുന്നു. ഇന്ന് (11-02 2013) രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാടക വീട്ടില്‍ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ രണ്ടു ദിവസം മുന്‍പാണ് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്‌ച്ച നില വഷളായതിനെ തുടര്‍ന്നു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഉദരരോഗവും പ്രമേഹവും മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ശ്രമം ഉണ്ടായെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.

1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും നേടി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്. എണ്‍പതുകളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അദ്ധ്യാപന രംഗത്ത് നിന്ന്.വിരമിച്ചശേഷം കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടുവരുന്നതിനിടക്കായിരുന്നു ഈ അപ്രതീക്ഷിതമായ വിടവാങ്ങല്‍.

മലയാളത്തില്‍ കാല്പനികകവികള്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പിന്നെ ഞാന്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതുകയും, കൃഷ്ണന്‍ നായര്‍ അതിനെതിരെ നക്ഷത്രമെവിടെ? പുല്‍ക്കൊടിയെവിടെ? എന്ന് വാരഫലത്തില്‍ എഴുതുകയുമുണ്ടായി.ഇവരുടെ സംവാദങ്ങള്‍ സാഹിത്യകാ‍ര്‍ക്കിടയിലും ആസ്വാദകര്‍ക്കിടയിലും അനവധി അവിസ്മരണീയ നിമിഷങ്ങള്‍ക്ക് കാരണമായി. മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായി.

വാവിട്ടുകരഞ്ഞാണ് താന്‍ തിരുവനന്തപുരത്ത് പഠിക്കാനുള്ള ആഗ്രഹം സാധിപ്പിച്ചത്. അന്ന് കല്ലടയില്‍നിന്ന് അപൂര്‍വമായി കോളജില്‍ പോയിരുന്നവരെല്ലാം അന്നന്ന് ബസ് കയറി കൊല്ലത്ത് പോയാണ് പഠിച്ചിരുന്നത്. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കാണ് അന്ന് ഗവണ്‍മെന്റ് കോളജുകളില്‍ സാധാരണ പ്രവേശനം ലഭിക്കുക. എന്‍ കൃഷ്ണപിള്ള സാറായിരുന്നു പ്രിന്‍സിപ്പലെന്നും. മലയാളം വിഭാഗത്തില്‍ കോളജ് മാഗസിനില്‍ ആദ്യത്തെ ഇനമായി ഇദ്ദേഹത്തിന്റെ കവിത അച്ചടിച്ചു വന്നു. ഇതേ തുടര്‍ന്ന് സഹപാഠികള്‍ 'കവി' എന്നു വിളിച്ചുതുടങ്ങിയതെന്നും പിന്നെ എല്ലാവരും ഏറ്റുവിളിക്കുകയായിരുന്നുവെന്നും ഇദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.

ഹരികുമാരന്‍നായര്‍ എന്ന സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ 'ദ്രുത കവിതാമത്സര'ത്തില്‍ പങ്കെടുത്ത് ഒന്നാം സമ്മാനംനേടിയതായിരുന്നു ആദ്യത്തെ പാരിതോഷികം. അതിന് എന്‍ കൃഷ്ണപിള്ള കൈയൊപ്പിട്ട കവിതാസമിതിയുടെ ഒരു പുസ്തകമാണ് പാരിതോഷികമായി ലഭിച്ചത്. പാലാ നാരായണന്‍ നായര്‍, ഏവൂര്‍ പരമേശ്വരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ 'കവിതാരംഗം' എന്ന പേരില്‍ പ്രതിമാസ കവിസംഗമം നടന്നിരുന്നു. അതിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഇദ്ദേഹം ആയിരുന്നു.

നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി ഒ (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് പ്രധാന കൃതികള്‍. യൂണിവേഴ്സിറ്റി കോളെജ് കവിതകള്‍, കര്‍പ്പൂരമഴ (പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍, എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.

നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന് 1992 ല്‍കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. തുടര്‍ന്ന് ചങ്ങമ്പുഴ പുരസ്്ക്കാരവും 2006ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്ക്കാരവും ലഭിച്ചു. റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിനു വഹിച്ച സംഭാവനകള്‍ പരിഗണിച്ച് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.

മലയാള കവിതയില്‍ അനുഭവങ്ങളുടെ പുതിയ തലം സമ്മാനിച്ച അതുല്യ പ്രതിഭയായ ഇദ്ദേഹം കവിതയുടെ ലോകത്ത് വേറിട്ട സഞ്ചാര പദമൊരുക്കിയ കവിയായിരുന്നു.ഇദ്ദേഹത്തിന്റെ അകാല വേര്‍പാടില്‍ ദുഖിക്കുന്ന സാഹിത്യ ലോകത്തിനോടൊപ്പം പാഥേയം ഓണ്‍ലൈനും പങ്കുചേരുന്നു.

Tuesday, May 15, 2012

ഇനി ആ വെള്ളിനക്ഷത്രം ആകാശത്തുനിന്ന് നമ്മെ നോക്കി പുഞ്ചിരിക്കും

വെള്ളി നക്ഷത്രം എന്ന സിനിമയിൽ അമ്മു എന്ന കഥാ പാത്രമായി അഭിനയിച്ച തരുണി സച്ച്ദേവ് ഇന്നലെ നേപ്പാളിൽ വിമാന അപകടത്തിൽ മരണമടഞ്ഞു. ലോകം എമ്പാടുമുള്ള മലയാളികള്‍ അവിശ്വസനീയതയോടെയാണ് ഇന്നലെ ഈ വാര്‍ത്ത പങ്കുവച്ചത്. പലര്‍ക്കും അതിൽ അഭിനയിച്ചത് തരുണി സച്ച് ദേവ് എന്ന മുംബൈക്കാരിയാണ് എന്നറിയില്ലെങ്കിലും അതി സുന്ദരമായി പുഞ്ചിരിക്കുന്ന മുഖം ഏവര്‍ക്കും സുപരിചിതമായിരുന്നു.

വിമാനാപകടത്തിൽ പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരവും മരിച്ചവരിൽ ഉണ്ടെന്നറിയാന്‍ മലയാളികള്‍ വൈകി. നേരത്തെ തരുണി മരിച്ചവിവരം പുറത്ത് വന്നെങ്കിങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.എൽ കെ ജി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് വെള്ളിനക്ഷത്രത്തിലെ അമ്മുകുട്ടിയായി മലയാളികളുടെ കുസൃതികുടുക്കയായി മാറുന്നത്. ഇപ്പോള്‍ ആ അമ്മുകുട്ടിയ്ക്ക് പതിനാലു വയസായെങ്കിലും മലയാളികളുടെ മനസിൽ നിന്നും ഇന്നും മായാതെ കിടക്കുന്നത് നിഷ്കളങ്കമായ ആ പാൽ പുഞ്ചിരിയാണ്. വെള്ളിനക്ഷത്രത്തിലെ അമ്മുക്കുട്ടി മലയാളി കുട്ടികളെക്കാള്‍ പ്രിയങ്കരിയായി മലയാളികള്‍ക്ക്.

പിന്നീട്, സത്യം, അതിശയന്‍ തുടങ്ങിയ ചിത്രങ്ങളിലും തരുണിയുടെ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വിദ്യ ബാലനും മുഖ്യ വേഷങ്ങളിലെത്തിയ പാ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചിരുന്നു തരുണി.വെള്ളിനക്ഷത്രത്തിലെ അതിഭാവുകത്വമുള്ള കഥാപാത്രത്തിനു ചേരും വിധമായിരുന്നു മുംബൈക്കാരിയായ തരുണിയുടെ മലയാള സിനിമയിലെ അരങ്ങേറ്റവും. മലയാളം പാട്ടിനൊപ്പം ആടിപാടിയും താരങ്ങള്‍ക്കൊപ്പം ഡയലോഗ് പറഞ്ഞും അഭിനയച്ച തരുണി മലയാളിയല്ലന്ന് പലര്‍ക്കും അറിയില്ലായിരുന്നു. പ്രേത ബാധ കയറിയ കുസൃതി കുട്ടിയായി എല്ല മലയാളികളെയും അമ്മു കയ്യിലെടുത്തു..വീണ്ടും മലയാള ചിത്രത്തിൽ അഭിനയിക്കാന്‍ കാത്തിരിക്കുമ്പോഴാണ് ആ കുരുന്ന് പ്രതിഭ എല്ലാവരെയും ദുഖത്തിലാഴ്ത്തി കടന്നുപോയത്.

അമിതാഭ് ബച്ചനൊപ്പം ഒരു ടിവി പരസ്യചിത്രത്തിൽ കണ്ടാണ് വിനയന്‍ ഈ കുട്ടിയെ മലയാളത്തിലേക്ക് ക്ഷണിച്ചത്.പിതാവ് സച്ദേവ് മുംബൈയിൽ ബിസിനസുകാരനാണ്. സാമാന്യം നല്ല് സാമ്പത്തിക നിലയിലുള്ള കുടുംബം. സിനിമയിൽ വരാന്‍ തരുണിക്കും വീട്ടുകാര്‍ക്കും താൽപര്യമായിരുന്നു. വെള്ളിനക്ഷത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടുതൽ ആവേശമായി.

വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള ചിത്രങ്ങളിലും വിഐപി, എൽജി, എയര്‍ടെൽ, കിന്‍ലേ, ഷെവര്‍ലെ തുടങ്ങിയ കമ്പനികളുടെത് ഉള്‍പ്പെടെ മുന്നൂറോളം പരസ്യചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച മലയാളത്തിന്റെ സ്വന്തം അമ്മു ഇനി കണ്ണീരിൽ കുതിര്‍ന്ന ഓര്‍മ മാത്രം.ഇനി ഈ വെള്ളിനക്ഷത്രം ആകാശത്തെ അനേകം വെള്ളിനക്ഷത്രങ്ങളോട് ചേർന്ന് നമ്മെ നോക്കി പുഞ്ചിരിക്കും!ഈ കൊച്ചു അഭിനേത്രിക്ക് പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Saturday, March 24, 2012

സുന്ദരവില്ലൻ വിടവാങ്ങി


അരനൂറ്റാണ്ടു കാലം മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പ്പത്തിന് സ്വന്തം രൂപം സമ്മാനിച്ച പ്രശസ്ഥ നടനും ഗായകനും 2011 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരജേതാവുമായ ജോസ് പ്രകാശ് ഇന്ന് (മാര്‍ച്ച് 24 ) നമ്മോട് വിടപറഞ്ഞിരിക്കുന്നു.കോട്ടയം മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫിന്റെയും എലിയാമ്മയുടെയും. മൂത്ത മകനായി 1925 വിഷുദിനത്തിൽ ചങ്ങനാശേരിയിലായിരുന്നു ജോസഫ്‌ എന്ന ജോസ് പ്രകാശിന്റെ ജനനം.

കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ഇദ്ദേഹം പഠിച്ചത്.സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന് മകനെ ആ വഴിയിലേക്ക് കൊണ്ടുപോകാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ , സംഗീതത്തെ ഏറെ സ്നേഹിച്ച ഇദ്ദേഹത്തിനു ഗായകനാകാനായിരുന്നു ഇഷ്ടം. പഠനകാലത്തിനിടെ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയതിന് രക്ഷിതാക്കള്‍ ശിക്ഷിച്ചതിന്റെ പ്രതികാരവുമായി വീടുവിട്ടിറങ്ങി. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട 1942 ൽ ആയിരുന്നു ഈ ഓളിച്ചോട്ടം. ആ സമയത്ത് തിരുവനന്തപുരത്ത് നടന്ന പട്ടാള റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ എത്തി. ലാൻസ് നായിക് ആയിട്ടയിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിൽ ഹവിൽദാറായിട്ടാ‍യിരുന്നു. 65 രൂപ ശമ്പളത്തിൽ . ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂർ , ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് റെജിമെന്‍റ് പിരിച്ചുവിട്ടപ്പോള്‍ ജോസ് പ്രകാശ് എട്ടുവര്‍ഷത്തെ സൈനിക സേവനം അവസാനിപ്പിച്ച് നാട്ടിലെത്തി.

കോട്ടയത്ത് രാം മനോഹര്‍ ലോഹ്യ പ്രസംഗിക്കുന്ന ചടങ്ങില്‍ ഹിന്ദി ഗാനം പാടാന്‍ ജോസ് പ്രകാശിന് അവസരം ലഭിച്ചു. പാട്ടിനെക്കുറിച്ച് അറിഞ്ഞ തിക്കുറിശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശിനെ സിനിമയിലേക്ക് ക്ഷണിച്ചത്. 1953ൽ റിലീസായ തിക്കുറിശ്ശിയുടെ ആദ്യസംവിധാന സംരംഭമായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ടാണ് സിനിമയിലെ തുടക്കം . പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സിനിമയിൽ “പാടുപെട്ടു പാടങ്ങളിൽ“ എന്ന തത്വശാസ്ത്ര സ്പർശമുള്ള ഗാനം ജോസ് പ്രകാശ് പി. ലീലയോടൊപ്പമാണ് പാടിയത്. ഈ ശീർഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളിൽ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീർന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആൽഫോൺസ്, അവൻ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകൾ .

1968ല്‍ ‘ലൗ ഇന്‍ കേരള’യില്‍ വില്ലനായി രംഗപ്രവേശം ചെയ്തു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാറായിരുന്നു ഈ ചിത്രത്തിന്റെയും സംവിധായകന്‍ . പിന്നീട് വില്ലന്‍ വേഷങ്ങളുടെ പരമ്പരയായിരുന്നു.സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയിലും പേരെടുത്തു. ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ ആ കൈകളില്‍ ഭദ്രമായിരുന്നു. പെരുവഴിയമ്പലം, തുറമുഖം, ശക്തി, സ്നേഹമുള്ള സിംഹം, അര്‍ഥം, ഇന്ദ്രജാലം, ദേവാസുരം, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ആന്തരിക ബലം തെളിയിച്ചവയും. അഭിനയത്തിന്റെ തുടക്കകാലം മുതല്‍ മേരിലാന്റിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇദ്ദേഹം. അച്ഛന്റെ ഭാര്യക്കുശേഷം ഭക്തകുചേല, സിഐഡി നസീര്‍ , ഈറ്റ, ലിസ, മാമാങ്കം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , മനുഷ്യമൃഗം, ശക്തി, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍ , കൂടെവിടെ, പിരിയില്ല നാം, നിറക്കൂട്ട്, രാജാവിന്റെ മകന്‍ , ഇന്ദ്രജാലം, ആകാശദൂത്, ദേവാസുരം, എന്റെ വീട് അപ്പൂന്റേയും തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനങ്ങളായിരുന്നു.

തമിഴ് അടക്കം 450ലധികം സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ അവസാന വേഷം ട്രാഫിക്കിലായിരുന്നുവെന്നത് മറ്റൊരു സന്തോഷം.അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജോസ് പ്രകാശ് പൂര്‍ണമായും മിനി സ്ക്രീനിലേക്ക് മാറി. അവിടെയും തന്റെ സാന്നിധ്യമറിയിച്ചു. മിഖായേലിന്റെ സന്തതികള്‍ , ചാരുതല തുടങ്ങിയ പരമ്പരകള്‍ കുടുംബസദസ്സുകളുടെ പ്രിയപ്പെട്ട കാഴ്ചയായി. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെ വേഷത്തിന് 1993ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.പത്മരാജന്റെ കൂടെവിടെ, എന്നീ സിനിമകൾ നിർമ്മിച്ചു. തുടര്‍ന്ന് ആയിരം കണ്ണുകള്‍ , ഉപഹാരം, ഈറന്‍ സന്ധ്യ തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.ആയിരം കണ്ണുകള്‍ വലിയ നഷ്ടം വരുത്തിവെച്ചതോടെ നിര്‍മാണം അവസാനിപ്പിച്ചുവെന്നതാണ് സത്യം.

കഴിഞ്ഞ വർഷത്തിൽ ഇദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ചനഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തിരുന്നു.കൃഷ്ണന്‍നായർ എന്ന ജയനെ ജയൻ എന്ന പേരിട്ടത് ഇദ്ദേഹമായിരുന്നു. കൊച്ചിയില്‍ നേവി പെറ്റി ഓഫീസറായിരുന്ന ജയൻ ഇദ്ദേഹത്തിന്റെ മകന്‍ രാജന്റെ അടുത്ത സുഹൃത്തായിരുന്നു. നിർമ്മാതാവും നടനും സംവിധായകനുമായ സഹോദരനായ സഖറിയ എന്ന പ്രേം പ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും തിരക്കഥാകൃത്തുകളാണ്. നോട്ട്ബുക്ക്, ട്രാഫിക് എന്നീ സിനിമകളുടെ രചനകൾ ഇവരിരുവരുമാണ് .തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനുമാണ്. 1995ല്‍ പരേതയായ ചിന്നമ്മയാണ് ഭാര്യ . എല്‍സമ്മ, ഗ്രേസി, സൂസണ്‍ , രാജന്‍ , ജാസ്മിന്‍ , ഷാജി എന്നിവരാണ് മക്കള്‍ .ഇതിൽ മകന്‍ ഷാജിയുമൊത്ത് എറണാകുളം വടുതലയിലായിരുന്നു ഇദ്ദേഹം താമസിച്ചുവന്നിരുന്നത്.

അരനൂറ്റാണുകളിലധികമായി മലയാള ചലചിത്രത്തിന്റെ ഭാഗമായ ഈ അതുല്യ അഭിനയ പ്രതിഭയുടെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Wednesday, October 19, 2011

കാക്കനാടന്‍ മാഷിനാദരാഞ്ജലികള്‍


ആധുനീക മലയാള സാഹിത്യത്തിലെ സ്നേഹത്തിന്റെ കുലപതിയായ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ ഇന്ന് നമ്മോടൊപ്പം ഇല്ല.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് (2011 ഒക്ടോബർ 19-ന്) അന്തരിച്ച ഇദേഹം മലയാളത്തില്‍ അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ഇദ്ദേഹത്തിന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണെന്ന് പറയാം.

വർഗ്ഗീസ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ച ഇദേഹത്തിന്റെ പഠനം കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലും ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായിരുന്നു. 1955-ൽ ബി.എസ്.സി. പാസായ ശേഷം സ്കൂൾ അദ്ധ്യാപകനായി രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലു വര്‍ഷം ദക്ഷിണ റെയിൽ‌വേയിലും ആറു വര്‍ഷം റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തു. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു.

1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നാൽ അവിടെ നിന്ന് ജർമൻ ഭാഷ പഠിക്കുകയും പിന്നെ യൂറോപ്പിലേക്ക് പോയെങ്കിലും 1968-ൽ കേരളത്തിൽ തിരിച്ചെത്തി.

1965-ൽ അമ്മിണിയെ വിവാഹം കഴിച്ചു കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടക്ക് 1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ. 'പറങ്കിമല'യും 'അടിയറവും' (സംവിധാനം : ഭരതൻ) ,ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമൽ), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോർജ്) എന്നിവയും സിനിമയായി. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും.

1980 ൽ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും,"ഒറോത" എന്ന നോവലിന് 1984-ൽ കേരളസാഹിത്യ അക്കാദമി അവാർഡും,1986-ൽ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരവും ലഭിച്ചു. 2008-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി. 2003-ൽ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2005-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.2008-ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. കൂടാതെ വിശ്വദീപം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായിട്ടുണ്ട്.

രാധ, രാജൻ, ഋഷി എന്നിവരാണ്‌ മക്കള്‍ . പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ,പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ,തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.ഈ സാഹിത്യ പ്രതിഭയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Thursday, August 18, 2011

പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിക്കാൻ ഇനി വരില്ല ആ സംഗീതം


പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിച്ച പാട്ടൂകൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ മാസ്റ്റർ ഇനി നമുക്ക് സംഗിതമൊരുക്കില്ല. സംഗീതകുടുംബത്തിൽ ,1953 മാർച്ച് 26 ആം തിയതി തൃശ്ശൂരിലെ നെല്ലികുന്നിൽ ആൻ‌റണിയുടെയും മേരിയുടെയും മകനായ് ജനിച്ച ഇദ്ദേഹം മലയാളത്തിലെ ജോൺ വില്ല്യംസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ചെറുപ്പത്തിലേ സംഗീതത്തോട് വലിയ കമ്പക്കാരനായിരുന്ന ഇദ്ദേഹം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്വയറില്‍ പാട്ടുകാരനായിരുന്നു.ക്വയറിലെ സീനിയര്‍ ആയ വി സി ജോര്‍ജ് ആയിരുന്നു ആദ്യ ഗുരുസ്ഥാനീയന്‍ . ഇദ്ദേഹത്തിന്റെ പ്രോത്സാഹനമായിരുന്നു സംഗീതത്തിൽ തുടരാൻ മാസ്റ്ററെ പ്രോത്സാഹിപ്പിച്ചത്.

യുവജനോത്സവങ്ങളിലും സംഗീത പരിപാടികളിലും ഗായകനായ ഇദ്ദേഹം സ്ത്രീശബ്ദത്തിൽ ഗാനമേളകളിൽ പാടുമായിരുന്നു. 1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'വോയ്‌സ് ഓഫ് തൃശൂര്‍ ' എന്ന പേരില്‍ ക്ലബ് രൂപവല്‍ക്കരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന ഇദ്ദേഹം ഗിത്താര്‍ , ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നു.നാട്ടുകാരനായ ഗായകൻ ജയചന്ദ്രൻ പറഞ്ഞതനുസരിച്ച് ദേവരാജൻ മാസ്റ്റർ 1974 ൽ ഇദ്ദെഹത്തെ മദ്രാസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

1978-ൽ ആരവം എന്ന സിനിമക്ക് വേണ്ടി പശ്ചാതല സംഗീതമൊരുക്കിയാണ് ചലചിത്രലോകത്തെത്തിയത്.തുടർന്ന് തകര, ചാമരം എന്നീ സിനിമകൾക്കും അദ്ദേഹം പശ്ചാതല സംഗീതമൊരുക്കുകയുണ്ടായി.ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 'ഇണയെ തേടി' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.തുടർന്ന് ഒരു പിടി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഭരതനുമായി പത്തോളം ചിതങ്ങളും പത്മരാജനുമായി പതിനേഴോളം ചിത്രങ്ങൾ എല്ലാ ചിത്രങ്ങളിലേയും ഗാനങ്ങൾ വലരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് സത്യൻ അന്തിക്കാടുമായി ചേർന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ,ഈ കൂട്ടുകെട്ടുകളെല്ലാം വളരെ നല്ല കുറേ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയുണ്ടായി.വയലാർ - ദേവരാജൻ ,ഭാസ്ക്കരൻ മാസ്റ്റർ - ബാബുരാജ്,ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി,ഒ.ൻ.വി - എം.ബി.ശ്രീനിവാസൻ എന്നീ കൂട്ടു കെട്ടുകൾ പോലെ വളരെ പ്രസിദ്ധമായ കൂട്ട് കെട്ടായിരുന്നു കൈതപ്രം - ജോൺസൺ .ഇവർ ഒന്നിക്കുന്നത് 1989 ൽ പുറത്തിറങ്ങിയ വരവേൽ‌പ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു.2006 ൽ പുറത്തുവന്ന ഫോട്ടോഗ്രാഫർ എന്ന ചിത്രമായിരുന്നു ഈ കൂട്ടുകെട്ടിൽ അവസാനം ഇറങ്ങിയ ചിത്രം.

മലയാള സംഗീത സം‌വിധായകരിലെ പ്രമുഖ സ്ഥാനിയനായ ഇദ്ദേഹത്തിന് 1993-ൽ പൊന്തന്മാടയിലൂടെയും 1994-ൽ സുകൃതത്തിലൂടെയും ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.1982 -ൽ ഓര്‍മയ്ക്കായി,1989 -ൽ വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (രണ്ടും ഒരേവർഷം),1999 -ൽ അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകളും.1992 -ൽ സദയം,1996 -ൽ സല്ലാപം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.


2011ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം നമ്മെവിട്ടുപിരിഞ്ഞു.ഈ വര്‍ഷമിറങ്ങിയ 'നാടകമേ ഉലകം' എന്ന ചിത്രത്തിനാണ് ഇദ്ദേഹം അവസാനമായി സംഗീതം ഒരുക്കിയത്. കൂടാതെ 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതവും നല്‍കിയിരുന്നു.അണിയരയിൽ അഞ്ചോളം ചിത്രങ്ങൾക്ക് സംഗീതസംവിധാനം ഒരുക്കിന്നതിനിടക്കാണ് അപ്രതീക്ഷ ഈ വേർപ്പാട് ഈ സംഗീതപ്രതിഭക്ക് മുന്നിൽ പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.


Monday, February 21, 2011

ആ ആറന്മുള കണ്ണാടിയില്‍ ഇനി ചിത്രങ്ങള്‍ തെളിയില്ല


മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രശസ്ത നടി ആറന്‍മുള പൊന്നമ്മ നമ്മില്‍ നിന്ന് വിടവാങ്ങി.തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് (ഫെബ്രുവരി 21 ) വൈകീട്ടായിരുന്നു അന്ത്യം. ഈ മാസം രണ്ടിനാണ് അവരെ ശാരീരിക അവശതകളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച അവരെ ശസ്ത്രക്രിയകക്ക് വിധേയമാക്കിയിരുന്നു. മരിക്കുമ്പോള്‍ 97 വയസായിരുന്നു.നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്. സുരേഷ് ഗോപിയുടെ കൂടെയാണ് താമസിച്ചുവന്നിരുന്നത്.

എം.പി.പൊന്നമ്മയെന്ന ആറന്മുള്ള പെന്നമ്മ 1914 മാര്‍ച്ച് 22ന് മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു ജനിച്ചത്.കർണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ ഇവര്‍ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റവും നടത്തി. പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തിൽ പൊന്നമ്മ തന്റെ പതിനാലാം വയസ്സിൽ സംഗീതാധ്യാപികയായി.പതിനഞ്ചാമത്തെ വയസ്സില്‍ കൊച്ചുകൃഷ്ണപിള്ളയെ വിവാഹ കഴിച്ചു.പിന്നീട് സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയിൽ സംഗീതത്തിലെ തുടർപഠനത്തിനായി പൊന്നമ്മ ചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി.

തലശേരിയിലെ ആദ്യത്തെ സിനിമാ തിയറ്ററായ മുകുന്ദ് ടാക്കീസിലെ തിരശ്ശീലയിലൂടെയാണ് ഇവര്‍ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. ഗാനഗന്ധര്‍‌വന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിലാണ്‌ പൊന്നമ്മ ആദ്യയമായി അഭിനയിച്ചത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി. 1950-ൽ പുറത്തിറങ്ങിയ ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നു. അതേവർഷം തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു. തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു.

ആദ്യ കളര്‍ച്ചിത്രമായ 'കണ്ടംബെച്ച കോട്ടില്‍ അഭിനയിച്ച ഇവര്‍ കഴിഞ്ഞ അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് സജീവമായിരുന്നു. മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാമത്തെ തലമുറയിലെ നായകനായ പൊന്നമ്മ പ്രേം നസീര്‍ ‍, സത്യന്‍, മധു, ശിവാജി ഗണേശന്‍ , തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ‍, കമലഹാസന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ അമ്മയായും മുത്തശ്ശിയായും നിരവധി അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.

1995 ല്‍ അടൂർ ഗോപാലകൃഷ്ണൻ സം‌വിധാനം ചെയ്ത കഥാപുരുഷൻ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006 ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തിയിരുന്നു.ഇതിനു പുറമെ ദുബായ് അറ്റ്ലസ് ഫിലിം അവാര്‍ഡ്, സമഗ്രസംഭാവനയ് ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, എം.ജി. സോമന്‍ അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, സത്യന്‍ അവാര്‍ഡ് തുടങ്ങിയവയൊക്കെയാണ് അഭിനയ ജീവിതം പൊന്നമ്മയ്ക്കു നല്‍കിയ അംഗികാരങ്ങളാണ്‍‍.

ജനാധിപത്യം, അമ്മ, കാവാലം ചുണ്ടന്‍, ശശീധരന്‍, കണ്ടംവെച്ച കോട്ട്, വിരുതന്‍ ശങ്കു, ഹൃദയം ഒരു ക്ഷേത്രം, ഓപ്പോള്‍ ‍, തീക്കടല്‍ , പത്താമുദയം, കഥാപുരുഷന്‍ , പുതുക്കോട്ടയിലെ പുതുമണവാളന്‍ ‍,അദ്വൈതം, ഒരു സാഅയാഹ്‌നത്തിന്റെ സ്വപ്‌നം, അച്ചുവേട്ടന്റെ വീട്‌, രാരീരം,അനിയത്തി തുടങ്ങിയവയാണ് ഇവര്‍ അഭിനയിച്ച പ്രധാന സിനിമകള്‍ .

മലയാള സിനിമക്ക് സൗഭാഗ്യവും വാല്‍സല്യവും നിറഞ്ഞ അമ്മയുടെ മുഖം സംഭാവന നല്‍കിയ ആ അഭിനേത്രിയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

ഈ ലേഖനം ഇവിടെയും വായിക്കാം

Monday, February 7, 2011

കത്ത് പാട്ടുകളുടെ രാജകുമാരൻ ഓർമ്മയായി


നിലമ്പൂർ സയ്യിദ് അബ്ദുല്‍ജമീല്‍ എന്ന എസ്.എ. ജമീല്‍ നമ്മിൽ നിന്ന് വിടവാങ്ങി. ഹൃദയാഘാതം മൂലം ഫെബ്രുവരി അഞ്ചാം തിയതി രാത്രി 12 മണിയോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ചന്തക്കുന്നിലെ വീട്ടില്‍വെച്ച് പതിനൊന്നരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് മരണം സംഭവിച്ചത്.

സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഭിഷഗ്വരനുമായിരുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എന്ന എസ്.എം.ജെ മൗലാനായുടെയും തഞ്ചാവൂര്‍ സ്വദേശി ആയിശാബിയുടെ മകനായി ജനിച്ച ഇദ്ദേഹം മലയാളികൾക്ക് ഏറെ പരിചിതനാവുന്നത് കത്ത് പാട്ടുകളിലൂടെയാണ്.പ്രവാസ ജീവിതത്തിന്റെ വൈകാരിക മാനങ്ങള്‍ ലളിത സംഗീതത്തിലേക്കാവിഷ്‌കരിച്ച് കത്തുപാട്ടുകള്‍ക്ക് രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു.

ഗാനരചയിതാവ്, ഗായകന്‍, ചിത്രകാരന്‍, നടന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്ത നിലമ്പൂര്‍ യുവജനകലാസമിതി വഴി പതിനേഴാം വയസ്സില്‍ നാടകരംഗത്തെത്തിയാണ് ജമീല്‍ കലാരംഗത്ത് വരുന്നത്. ഇ.കെ അയമുവിന്റെ 'ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്' തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. 1960 ഓടെ ഗാനരംഗത്തേക്ക് തിരിഞ്ഞു. പ്രവാസലോകമാകെ നെഞ്ചേറ്റിയ കത്തുപാട്ടുകള്‍ക്ക്‌രൂപം നല്‍കുന്നത് തുടര്‍ന്നാണ് . 1976 ല്‍ 'എ്രതയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍..' എന്ന ഗാനവുമായി ജമീല്‍ മാപ്പിളപ്പാട്ടിന് പുതുവഴിതീര്‍ത്തു. രചനയും ആലാപനവും ജമീല്‍ തന്നെയായിരുന്നു. ഇതിനുശേഷം, ' അബൂദാബീലുള്ളോരെഴുത്തു പെട്ടി..' എന്ന തുടങ്ങുന്ന മറുപടിക്കത്തുപാട്ടു കൂടി വന്നതോടെ മലയാളികള്‍ ജമീലിനെ നെഞ്ചേറ്റി.

റമീജ (ദുബൈ), ജാസ്മിൻ,ജൗഹർ എന്നിവരാണ് മക്കൾ‍. അഹമ്മദ്കുട്ടി (ദുബൈ), ബാബു (മഞ്ചേരി)എന്നിവർ മരുമക്കളുമാണ്.ഡോ. ഹക്കീം, നിലമ്പൂര്‍ ഷാജി (ഗായകന്‍)എന്നിവർ സഹോദരങ്ങളാണ്. റുഖിയയാണ് ഭാര്യ.

കത്ത് പാട്ടുകളുടെ രാജകുമാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

വടക്കന്‍പാട്ടിന്റെ കാഥകന്റെ ഓര്‍മ്മയില്‍


മലയാള ചലചിത്ര ലോകത്തില്‍ വടക്കന്‍പാട്ട്‌ കഥാപാത്രങ്ങളെ നല്‍കിയ തിരക്കഥാകൃത്ത് ശാരംഗപാണി നമ്മോട് വിട പറഞ്ഞു. ഫെബ്രുവരി രണ്ടാം തിയതി (ബുധനാഴ്ച) ഉച്ചക്ക് രണ്ടിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാതിരപ്പള്ളിയിലെ കുടുംബവീടായ 'മലയാള കലാഭവന്‍' വളപ്പിന്‍ നടന്നു‍.

ആലപ്പുഴ ആറാട്ടുവഴിയില്‍ പുത്തന്‍പുരക്കല്‍ കങ്കാളി -പാപ്പി ദമ്പതികളുടെ മകനായാണ് ജനനം. പ്രശസ്ത സിനിമാ നിര്‍മാണശാലയായ ഉദയായുടെ ബാനറിലാണ് ശാരംഗപാണി ഏറ്റവും കൂടുതല്‍ തിരക്കഥകളും സംഭാഷണങ്ങളും രചിച്ചിട്ടുള്ളത്. ഉദയായുടെ ഉടമയും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുമായുള്ള ബന്ധമാണ് ശാരംഗപാണിയെ സിനിമാരംഗത്ത് ശ്രദ്ധേയനാക്കിയത്.

വടക്കന്‍ കഥകള്‍ക്ക് വേണ്ട എല്ലാ ചേരുവകളും അക്കാലത്തെ പ്രേക്ഷകരുടെ മനസ്സിനനുസരിച്ച് ചേര്‍ത്തുവെക്കാനും ഹിറ്റുകളാക്കി മാറ്റാനും ശാരംഗപാണിയുടെ തൂലികക്ക് കഴിഞ്ഞു. തയ്യല്‍ തൊഴിലാളിയും പിന്നീട് റബര്‍ ഫാക്ടറി തൊഴിലാളിയുമായി കഴിഞ്ഞ ശാരംഗപാണി ഉദയാക്കുവേണ്ടി 'ഉമ്മ' എന്ന സിനിമക്ക് സംഭാഷണം എഴുതിയാണ് രംഗത്തുവന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തുമ്പോലാര്‍ച്ച, കടത്തനാട്ടുമാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, സഞ്ചാരി, കടത്തനാടന്‍ അമ്പാടി, നീലിസാലി, പോസ്റ്റുമാനെ കാണാനില്ല, താര, അച്ചാരം അമ്മിണി ഓശാരം ഓമന തുടങ്ങി നാല്‍പ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. ഇതില്‍ പലതും ഹിറ്റുകളായി. പല സിനിമകളും മാസങ്ങളോളം പ്രദര്‍ശിപ്പിക്കപ്പെട്ടു.

സത്യന്‍, നസീര്‍ തുടങ്ങി മോഹന്‍ലാല്‍ വരെ അഭിനയിച്ച ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ശാരംഗപാണിയുടെ 'പൊന്നുംകുടത്തിന് പൊട്ടുവേണ്ട' എന്ന നാടകത്തില്‍ എസ്.പി. പിള്ളയും ബഹദൂറും അഭിനയിച്ചിട്ടുണ്ട്.ആദ്യകാല നടീനടന്മാര്‍ മാത്രമല്ല, പില്‍ക്കാലത്ത് വന്നവരും ശാരംഗപാണിയുടെ തിരക്കഥയില്‍ വേഷമിട്ടവരാണ്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തിരുവിതാംകൂര്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെയും സഹയാത്രികനായിരുന്നു ഇദ്ദേഹം. തൊഴിലാളി പ്രവര്‍ത്തനത്തിനിടെ നിരവധി തവണ പൊലീസ് മര്‍ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കഷ്ടപ്പാടുകളില്‍ നിന്നാണ് ശാരംഗപാണി കലയുടെ ഉത്തുംഗത്തിലേക്ക് എത്തിയത്. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ ശാരംഗപാണി എഴുതിയ നാടകം 'അവരെന്റെ മക്കള്‍ ‍' സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചത് ചരിത്രസംഭവമാണ്.

കുഞ്ചാക്കോയുടെ മരണശേഷം അപൂര്‍വമായി മാത്രമെ ഇദ്ദേഹത്തിന്‌ അവസരങ്ങള്‍ ലഭിച്ചുള്ളൂ. എങ്കിലും ഒരുകാലഘട്ടത്തിന്റെ ഓര്‍മകള്‍ പേറി പഴയ തലമുറയുമായി സ്‌നേഹബന്ധത്തില്‍ കഴിയാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാള കലാഭവന്‍ എന്ന പേരില്‍ ട്രൂപ്പുണ്ടാക്കി പത്തോളം ബാലെകളും അഞ്ച് സാമൂഹിക നാടകങ്ങളും അദ്ദേഹം പില്‍ക്കാലത്ത് അവതരിപ്പിച്ചു.

'57ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ നടന്ന ആഘോഷത്തില്‍ കോഴിക്കോട്ട് ശാരംഗപാണിയുടെ 'ചിലമ്പൊലി' എന്ന നാടകവും അവതരിപ്പിച്ചിരുന്നു. 'ബല്ലാത്ത ദുനിയാവ്' എന്ന നാടകം ശാരംഗപാണിയെ കൂടുതല്‍ ശ്രദ്ധേയനാക്കിയിരുന്നു.

വിപ്ലവ ഗായിക പി.കെ. മേദിനിയും ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പരേതനായ പി.കെ. ബാവ സഹോദരനുമാണ്. പരേതയായ പ്രശോഭിനിയാണ്‍ ഭാര്യ. കല, ജൂല, ബിജു, പരേതനായ ബൈജു എന്നിവര്‍ മക്കളും കുമാരന്‍, ജയപ്രകാശ്, കല, ഇന്ദിര എന്നിവര്‍ മരുമക്കളുമാണ്‌.

വടക്കന്‍ പാട്ടുകളുടെ വീരേതിഹാസങ്ങള്‍ അഭ്രപാളിയില്‍ തീവ്രത ചോരാതെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Thursday, February 3, 2011

മച്ചാനു പകരം മച്ചാന്‍ മാത്രം


മലയാള ചലച്ചിത്രലോകത്തില്‍ ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു. ഇന്ന് (ഫെബ്രുവരി മൂന്ന് വ്യാഴാഴ്ച) വൈകിട്ട് നാലരയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട ചൊല്ലി പിരിഞ്ഞത്.

അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം എംഎ നിഷാദ് സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

തൊണ്ണൂറുകളുടെ അവസാനം കൊച്ചി കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന മിമിക്രി-നാടക കലാകാരന്മാരില്‍ ഒരാളായിരുന്നു മച്ചാന്‍ വര്‍ഗ്ഗീസ്. എം.എല്‍ .വര്‍ഗീസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മിമിക്രിയിലൂടെ പ്രശസ്തനായ മച്ചാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് തൊണ്ണൂറ്റിമൂന്നില്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകന്‍ എന്ന സിനിമയിലൂടെയാണ്. രണ്ടായിരത്തിപത്ത്‌ ജൂണ്‍ മാസത്തില്‍ പി ജി നമ്മോട് വിട പറഞ്ഞിരുന്നു. ഇതിന് ശേഷം ടോം ആന്റ് ജെറി, കാബൂളിവാല എന്ന സിനിമകളില്‍ മുഖം കാണിച്ചെങ്കിലും നടനെന്ന നിലയില്‍ ഈ വേഷങ്ങളൊന്നും അദ്ദേഹത്തെ ഏറെ സാഹായിച്ചില്ല.

തൊണ്ണൂറ്റിയഞ്ചില്‍ മാണി സി കാപ്പന്‍ സംവിധാനം ചെയ്ത മാന്നാര്‍ മത്തായി എന്ന ചിത്രമാണ് മച്ചാന്‍ വര്‍ഗ്ഗീസിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. മലയാളത്തില്‍ അക്കാലത്ത് സജീവമായ ചെറുപ്പക്കാരായ ഹാസ്യസംവിധായകരെല്ലാം ഇദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കുകയുണ്ടായി .

റാഫി മെക്കാര്‍ട്ടിന്‍മാരുടെയും സിദ്ദിഖ് ലാലുമാരുടെയുമൊക്കെ ഹിറ്റ് ചിത്രങ്ങളിലെ ഹാസ്യരംഗങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നു. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മപ്രധാന വേഷങ്ങള്‍ ഇദ്ദേഹം കൈകാര്യം ചെയ്തു. പുതുക്കോട്ടയിലെ പുതുമണവാളന്‍, മാന്നാര്‍ മത്തായി സ്പ്ക്കീങ്, ഹിറ്റ്ലര്‍ ‍, ഫ്രണ്ട്സ്, മലയാളി മാമന് വണക്കം, സിഐഡി മൂസ, കുഞ്ഞിക്കൂനന്‍, ചതിയ്ക്കാത്ത ചന്തു, തൊമ്മനും മക്കളും, പഞ്ചാബിഹൗസ്, മീശമാധവന്‍, തിളക്കം , തെങ്കാശിപ്പട്ടണം, പാപ്പി അപ്പച്ചാ തുടങ്ങിയ ഹാസ്യ ചിത്രങ്ങളിലെല്ലാം തന്റേതായ സാന്നിധ്യം രേഖപ്പെടുത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ജോണി ആന്റണി, ലാല്‍ജോസ്, സിദ്ദിഖ് ലാല്‍ എന്നീ സംവിധായകരുടെ സിനിമകളിലാണ് നടന് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത്.

ഈ ഹാസ്യതാരത്തിനായി പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ഞാനൊരു തെരുവു പണിയുന്നു,എനിക്ക് പോകാന്‍ വേണ്ടി മാത്രമായ്!..(ഒരു അനുസ്മരണം)


2010 ഒക്ടോബര്‍ ഇരുപത്തിമൂന്നാം തിയതി പുലര്‍ച്ചെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ മാതൃഭൂമി പത്രത്തില്‍ നിന്നാണ് ഞാന്‍ ആ വാര്‍ത്ത വായിച്ചത്. "അയ്യപ്പന്‍ വിടപറഞ്ഞു;ആരോരുമറിയാതെ'' ആ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ ദിവസങ്ങള്‍ എടുത്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഉമ്മാക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഇല്ലാത്ത ലീവു വാങ്ങി കുടുംബവുമൊത്ത് നാട്ടിലേക്ക് വന്ന ഞാന്‍ ഈ വാര്‍ത്ത വായിച്ചതോടെ വിഷാദ മുഖരിതനായി മാറി .കൊല്ലത്തില്‍ ഒരിക്കല്‍ കാണുന്ന വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ ഞാന്‍ പകച്ചു നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.

എന്റെ പ്രിയപ്പെട്ട കവി അജ്ഞാതജഡമായി ഒരു ദിവസം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടന്നുവെന്ന ആ വാര്‍ത്ത അദ്ദേഹത്തിന്റെ മരണവാര്‍ത്തയെക്കാളും എന്നെ വേദനിപ്പിച്ച ഒന്നായിരുന്നു.അജ്ഞാതനായി അയ്യപ്പന്‍ ജനറല്‍ ആശുപത്രിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.ആദ്യതവണ അജ്ഞാതനായി ദിവസങ്ങളോളം കഴിഞ്ഞശേഷമാണ് തിരിച്ചറിഞ്ഞത്.അതും ഒരു തൊഴിലാളി!!!.

മാനസീകരോഗികളും യാചകരും ക്രിമിനലുകളും ഒക്കെയുള്ള ഒരിടമാണല്ലോ?ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡ് എന്ന് ഞാന്‍ പ്രത്യേഗം പറയേണ്ടതില്ല!അവിടെ നിന്ന് പത്തനാപുരം ഗാന്ധി ഭവനിലേക്ക് അവിടെ നിന്ന് പിന്നേയും തെരുവിലേക്ക്.........അശാന്തിയുടെ അവദൂതനായി.

ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിയൊമ്പതിലെ ഒക്ടോബര്‍ ഇരുപത്തിയേഴാം തിയതി ഞെടുമങ്ങടില്‍ ജനിച്ച കവിയുടെ അച്ചന്‍ പ്രശസ്ഥ സ്വര്‍ണ്ണപണിക്കാരനായ അറുമുഖവും അമ്മ മുത്തമ്മാളുമായിരുന്നു.ചെറുപ്പത്തിലേ അനാഥനാകേണ്ടി വന്ന കവി സഹോദരി സുബലക്ഷിക്കൊപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്.

ശിശുവായിരിക്കുമ്പോള്‍ അച്ചന്റെ മരണം കൂട്ടുക്കാരന്‍ കൊന്നതാണെന്ന് പലപ്പോഴും അയ്യപ്പന്‍ പറയാറുണ്ടായിരുന്നു.(അദ്ദേഹത്തിന്റെ ഒരു വയസിലാണ് അച്ചന്‍ മരിക്കുന്നത്.അപ്പോള്‍ ഈ അറിവ് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നോ മറ്റു ബന്ധുജനങ്ങളില്‍ നിന്നോ ആയിരിക്കും കിട്ടിയീട്ടുണ്ടാകുക!) ബാല്യത്തിലെ അമ്മയുടെ വേര്‍പ്പാട് യൌവനത്തിലെ പണയ പരാജയം ഇതെല്ലാം ചേര്‍ത്തു വെച്ചതാണ് അയ്യപ്പന്റെ കവിതയിലെ അക്ഷരങ്ങളുടെ തിക്ഷണത എന്നു പറയാനാണ് എനിക്കിഷടം.

തെരുവിന്റെ അനാഥനായ കവി അയ്യപ്പന്‍ തെരുവില്‍ തന്നെ അതും അനാഥനായി അവസാനിക്കണമെന്നത് ഒരു നിയോഗമാകാം.ഓര്‍ക്കുക!, വരുമെന്ന പ്രതീക്ഷയുടെ പ്രളയത്തില്‍ ബലിഷഠമായ എന്റെ ശക്തിക്കൊരു പങ്കുണ്ടാകാം!!!.

എഴുപതുകളുടെ മദ്ധ്യഘട്ടത്തോടെയാണ് അയ്യപ്പന്‍ ശ്രദ്ധേയനാവുന്നത്.ബലിക്കുറിപ്പുകള്‍ ,ബുദ്ധനും ആട്ടിന്‍കുട്ടിയും,ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ ,വെയില്‍ തിന്നുന്ന പക്ഷി,ജയില്‍ മുറ്റത്തെ പൂക്കള്‍ എന്നിങ്ങനെയുള്ള പ്രസിദ്ധമായ കവിതാസമാഹാരങ്ങള്‍ സ്വന്തമായുള്ള കവിയുടെ ആനുകാലികങ്ങളിലെ കവിതകളോടാണ് എനിക്ക് കൂടുതല്‍ അടുപ്പം.

കാറപകടത്തില്‍
പെട്ടുമരിച്ച വഴിയാത്രക്കരന്റെ
ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍
നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു
എന്റെ കണ്ണ്

ഞാനുണ്ടായിട്ടും
താലിയറുത്ത
കെട്ടിയോൾ ‍.

എന്റെ കുട്ടികൾ ‍;
വിശപ്പ്‌ എന്ന
നോക്കുകുത്തികള്‍
ഇന്നത്താഴം
ഇതുകൊണ്ടാവാം

അദ്ദേഹത്തിന്റെ ആദ്യകവിതയായ അത്താഴം മുതല്‍ തമ്പാനൂരിലെ പാതയോരത്ത് അജ്ഞാതജഡമായി കിടക്കുമ്പോഴും ഷര്‍ട്ടിന്റെ കൈമടക്കില്‍ ചുരുട്ടിവെച്ച കടലാസിലെ കവിതയായ പല്ല് എന്ന കവിത വരെ നമ്മോട് പറയുന്നത് മറയുടെയും ജാഡയുടെയും പൊളിച്ചെഴുത്തുകളാണ്

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
...പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

കഥയിലൂടെ തുടങ്ങി കവിതയിലെത്തിയ അയ്യപ്പന്‍ ആധുനീക കവിതയുടെ വക്താക്കളായ അയ്യപ്പപണിക്കര്‍ ,കടമനിട്ട എന്നിവരുടെ ഇളം തലമുറക്കാരനായാണ് അറിയപ്പെട്ടിരുന്നത്.ബിരുദം നേടിയ ശേഷം അദ്യാപന ജോലിക്കൊപ്പം ജനയുഗത്തിലെ പ്രൂഫ് റീഡറായുള്ള ജോലിയും ഒപ്പം കമ}ണിസ്റ് നേതാവ് ആര്‍ . സുഗുണന്റെ സെക്രട്ടറി പണിയും ചെയ്തു പോകുന്നതിനിടക്കാണ്,അക്ഷരം എന്ന കൊച്ച് മാസികയിലേക്ക് അദ്ദേഹം തിരിയുന്നത്.അതും ഇരുപത്തിയഞ്ച് വയസുമാത്രം പ്രായം!പല പ്രമുഖരുടെ കവിതകള്‍ ഈ കൊച്ച് മാഗസിനില്‍ വരികയുണ്ടായി.പക്ഷെ എന്തു കൊണ്ടോ പത്ത് ലക്കം കൊണ്ട് ഈ മാസിക നിന്നു പോയി.അക്കാലത്തൊന്നും കവി മദ്യത്തിനടിമയല്ലായിരുന്നു.പിന്നീടെപ്പോഴൊ യൌവത്തില്‍ തന്നെ അദ്ദേഹം മദ്യാസക്തനായി! ചിലപ്പോള്‍ യൌവനത്തിലെ പണയ പരാജയം ആകാം!.ആരായിരിക്കാം ആ പെണ്‍കുട്ടി? ചിലപ്പോള്‍ അദ്ദേത്തിന്റെ വേര്‍പ്പാടില്‍ മൌനമായി തേങ്ങുന്നുണ്ടാകുമോ ആ ഹൃദയം!.

മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ക്ക് ശേഷം മലയാള കവിത കണ്ട സഞ്ചാരകവിയായിരുന്നു അയ്യപ്പന്‍ .അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തിന്റെ ജീവിക്കുന്ന പ്രതീകമായി നമുക്ക വിലയിരുത്താവുന്നതാണ് അദ്ദേഹത്തിന്റെ തമ്പാനൂര്‍ മുതല്‍ ഡല്‍ഹി വരെ വ്യാപിച്ചു കിടക്കുന്ന കൂട്ടുകാരും താവളങ്ങളും!.അദ്ദേഹം സ്ഥിരമായി ഒരിടത്ത് താമസിക്കുക എന്നത് പതിവില്ലാത്തതിഞ്ഞാല്‍ തന്നെ ഇദ്ദേഹത്തിനു കൂട്ടുകാരിലാരോ നല്‍കിയ 'മാളമില്ലാത്ത പാമ്പ്' എന്ന വിശേഷണം ഒരു പരിധി വരെ ശരിയും അത്ര തന്നെ തെറ്റുമാണ്!.അദ്ദേഹത്തിന്റെ സൌഹൃത വലയങ്ങള്‍ തന്നെയാണ് അതിനുകാരണം.

ജോണ്‍ അബ്രഹാമിന്റെ ജീവിതവും അയ്യപ്പന്റെ ജീവിതവും തമ്മില്‍ ഏറെ സാമ്യത കാണാം.'ശവങ്ങളുടെ വസന്തമാകണം എന്റെ സിനിമ,ആ മേര്‍ച്ചറിയില്‍ എനിക്ക് കിടന്നുറങ്ങണം.അന്നു നീ പാടണം" എന്നു പറഞ്ഞ പ്രശസ്ഥ ചലചിത്രക്കാരന്റെ അടുത്ത കൂട്ടുകാരനായിരുന്നു അയ്യപ്പന്‍.

കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച ആശാന്റെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയ ആശാന്‍ പ്രൈസ് കൈപറ്റാതെ രംഗബോധമില്ലാതെ കടന്നു വന്ന മരണമെന്ന കോമാളിക്ക് തെരുവില്‍ ഇരയായത് മുന്‍പു ഞാന്‍ പറഞ്ഞ ആ നിയോഗം തന്നെയാകാം.

അവസാനമായി അദ്ദേഹത്തിന്റെ വാക്കുകൾ ‍,

സുഹൃത്തേ,
മരണത്തിനപ്പുറവും
ഞാന്‍ ജീവിക്കും.
അവിടെ,
ഒരു പൂക്കാലമുണ്ടാവും.

അദ്ദേഹം എഴുതിയതു പോലെ തീര്‍ച്ചയായും മരണത്തിനുമപ്പുറത്തുള്ള ആ ജീവിതവും അവിടെ ഒരു പൂക്കാലവും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്........മലയാള കവിതയിലെ പെരുമഴക്കാലത്തിന്റെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

Sunday, September 12, 2010

ഉസ്ലാംപട്ടി പെണ്‍കുട്ടി ഇനി ഓര്‍മയില്‍ മാത്രം



പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ച വിവരം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ചെന്നൈയിലെ സ്വകാര്യ ആസ്​പത്രിയില്‍ ശ്വാസകോശസംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) ഉച്ചക്ക് 12 മണിക്കായിരുന്നു മരണം.37 വയസായിരുന്നു.ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ രോഗം മൂര്‍ഛിക്കുകയായിരുന്നു.

പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി.ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വര്‍ണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കര്‍ണ്ണാടകയിലെ ഷിമോഗയിലേക്കു താമസം മാറ്റിയതിനാല്‍ സ്വര്‍ണ്ണലത പഠിച്ചതും വളര്‍ന്നതുമൊക്കെ കര്‍ണ്ണാടകയിലാണ്. മൂന്നാം വയസ്സില്‍ സംഗീതപഠനം തുടങ്ങി സ്വര്‍ണ്ണലത മൂത്തചേച്ചി സരോജത്തിന്റെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു.പിന്നീട് 1987ല്‍ ഇവര്‍ മദ്രാസിലേക്കു കുടിയേറി. ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ അവര്‍ നാട്ടുകാരനായ പ്രശസ്ത സംഗീതസംവിധായകന്‍ എം.എസ് വിശ്വനാഥനെ കണ്ടു.ഈ കൂടിക്കാഴ്ച ഇവരുടെ സംഗീതജീവിതത്തിന് വഴിത്തിരിവുണ്ടാക്കി.

മലയാളത്തില്‍ ഇവര്‍ പാടിയത് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രം. കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തിലാണ് ലത ആദ്യമായി മലയാളത്തില്‍ പാടിയത്. ആയിരം ചിറകുളള മോഹം, മന്മഥ ശരങ്ങള്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇതില്‍ 'ആയിരം ചിറകുളള മോഹം എന്ന ചിത്രത്തിലെ ''രാഗവതീ അനുരാഗവതീ....എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.

സാദരം,മിന്നാമിന്നിനും മിന്നുകെട്ട്, തച്ചോളി വര്‍ഗീസ് ചേകവര്‍ , അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, കാട്ടിലെ തടി തേവരുടെ ആന, മംഗല്യസൂത്രം, സാക്ഷ്യം, പുന്നാരം, കര്‍മ്മ, ഏഴരക്കൂട്ടം,ഹൈവേ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.മോഹം എന്ന ആല്‍ബത്തിനു വേണ്ടിയാണ് ഇവര്‍ മലയാളത്തില്‍ അവസാനമായി പാടിയത്.

1994ല്‍ 'കറുത്തമ്മ എന്ന ചിത്രത്തിലെ ''പോറാളെ പൊന്നുത്തായേ.... എന്നു തുടങ്ങുന്ന ഗാനത്തിന് സ്വര്‍ണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ അവാര്‍ഡു ലഭിച്ചു.1991ല്‍ 'ചിന്നതമ്പിയിലെ ''പോവോമാ ഉൌര്‍കോലം.... എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുളള തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. 1991 മുതല്‍ തുടര്‍ച്ചയായി നാലുകൊല്ലം തംസ് അപ്പ് അവാര്‍ഡ് നേടിയ സ്വര്‍ണ്ണലത 1994ല്‍ കലൈമണി പുരസ്കാരവും സ്വന്തമാക്കി.



'നീതിക്കു ദണ്ഡനൈ എന്ന തമിഴ് ചിത്രത്തില്‍ പാടുവാന്‍ എം.എസ്.വിശ്വനാഥന്‍ സ്വര്‍ണ്ണലതയ്ക്ക് അവസരം നല്‍കി. സുബ്രഹ്മണ്യ ഭാരതിയുടെ ''ചിന്നഞ്ചിറുകിളിയേ കണ്ണമ്മാ... എന്നു തുടങ്ങുന്ന ആദ്യഗാനം ലത പാടിയത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പമാണ്. അതിനുശേഷം ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ പാടിയ 'ഗുരു ശിഷ്യന്‍ എന്ന ചിത്രത്തിലെ ''ഉത്തമപുത്രി നാന്‍ ‍..... എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

ഇളയരാജ സംഗീതം നല്‍കിയ ''ചിന്നത്തമ്പി....., ''പോവാമാ ഉൌര്‍കോലം... തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായതോടെ സ്വര്‍ണ്ണലത തമിഴ്നാട്ടിലെ പ്രശസ്തഗായികയായി. ''റാക്കമ്മാ കൈയ്യത്തട്ട്....(ദളപതി), ''ആട്ടമ്മ തോരാട്ടമ്മ...(ക്യാപ്റ്റന്‍ പ്രഭാകര്‍ ), ''മാസി മാസം ആളാന പൊണ്ണ്....'(ധര്‍മ്മദുരൈ), ''കാതല്‍ കടിതം....'(ചേരന്‍ പാണ്ഡ്യന്‍ ), ''മലൈയില്‍ യാരോ മനേതാട്...(ക്ഷത്രിയന്‍ ), ''കുയില്‍പാട്ട് സന്തതെന്ന....(എന്‍ രാസാവിന്‍ മനസ്സിലെ), ''അന്തിവെയിലേ വാനം....'(ചിന്നവര്‍ ), ''കാലൈയില്‍ കേട്ടത്....(ശെന്തമിഴ് പാട്ട്), ''ചന്ദന മലര്‍കളെ....(കാവിയ തലൈവന്‍ ), ''മുക്കാല മുക്കാബല...(കാതലന്‍ ‍), ''കുച്ച് കുച്ച് രാക്കമ്മ പൊണ്ണുവേണം...(ബോംബെ), ''ഉസ്ലാംപട്ടി പെണ്‍കുട്ടി...(ജന്റില്‍മാന്‍ )തുടങ്ങിവയാണ് തമിഴില്‍ സ്വര്‍ണ്ണലതയുടെ ചില പ്രശസ്ത ഗാനങ്ങള്‍ .

നാലു തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ഹിന്ദിയിലും ഒറിയയിലുമായി ഏകദേശം രണ്ടായിരത്തിലധികം ഗാനങ്ങള്‍ സ്വര്‍ണ്ണലത പാടിയിട്ടുണ്ട്.ചലചിത്രലോകത്തെ പ്രണയ ഗായികയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Thursday, September 9, 2010

വിപ്ലവ സം‌വിധായകന്റെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.


നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണുനാഗവള്ളി ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ 1.30ന് തിരുവനന്തപുരത്തെ കിംസ് ആസ്​പത്രിയില്‍ വെച്ച് അന്തരിച്ച വിവരം എന്നെപ്പോലെ നിങ്ങളും അറിഞിരിക്കുമല്ലോ?.. ദീര്‍ഘകാലമായി കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം.

നാഗവള്ളി ആര്‍ .എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്.ഇദ്ദേഹത്തിന്റെ എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുന്‍നിരക്കാരില്‍ ഒരാളുമായിരുന്നു.

തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ , യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം . ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തെ തുടര്‍ന്ന് സിനിമയിലെത്തി അഭിനേതാവായി തുടങ്ങി സംവിധായകനുമായി മാറി.

1979 ല്‍ ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍ ' കെ.ജി. ജോര്‍ജ്‌ സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍ . വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം നായകനായി. ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍ , ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.

സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1986ല്‍ സംവിധാനരംഗത്തെക്ക് വന്ന ഇദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്യുകയുയി. സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

എന്‍ ‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായ ഇദ്ദേഹം തുടര്‍ന്ന് ഗായത്രീദേവി എന്റെ അമ്മ, ഗുരുജി ഒരു വാക്ക്, ദൈവത്തെ ഓര്‍ത്ത്, അര്‍ഥം,സുഖമോ ദേവി , അഹം, കിലുക്കം, വിഷ്ണു, എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയൊരുക്കി.ഇതില്‍ ജനപ്രീതി നേടിയ 'കിലുക്കം' എന്ന ചിത്രത്തിന്റെ തിരക്കഥയോടെ ഹാസ്യവും നന്നായി വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

പുതുമുഖ സംവിധായകന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കോളേജ്‌ ഡെയ്സിലാണ്‌ ഇദ്ദേഹം അവസാനമായി അഭിനയിച്ചത്‌. മെഡിക്കല്‍ കോളേജ്‌ ക്യാമ്പസില്‍ വച്ച്‌ നടന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ്‌ ഇദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഭാഗ്യദേവതയാണ്‌ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ പുറത്തുവന്ന അവസാനചിത്രം.

ഇന്ന് രാവിലെ എട്ടുമണിയോടെ കവടിയാറിലെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരിക്കും.

മലയാള ചലചിത്രലോകത്തെ വിരഹകാമുകന്റെയും വിപ്ലവ സം‌വിധായകന്റെയും വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Wednesday, August 18, 2010

മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.



സിനിമാ - സിരിയല്‍ നടന്‍ സുബൈര്‍ അന്തരിച്ച വിവരം ഇതിനകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ബുധനാഴ്ച) രാത്രി 8.50 ഓടെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയിലായിരുന്നു അന്ത്യം. കുടുംബത്തേയുംകൊണ്ട് കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിക്കുവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വയം ഡ്രൈവ്‌ചെയ്ത് സിറ്റി ഹോസ്​പിറ്റലിലെത്തിയ സുബൈറിന് അവിടെ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് സുഹൃത്ത് മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയിലെത്തിച്ചെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു.നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.സിനിമയില്‍ തിരക്കേറിയതിനുശേഷം കൊച്ചിയില്‍ സ്ഥിര താമസമാക്കിയിരിക്കുകയായിരുന്നു ഇദ്ദേഹം .

'ഭരത'മെന്ന സിനിമയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. ഫസ്റ്റ്‌ബെല്‍ , സ്ഥലത്തെ പ്രധാന പയ്യന്‍സ്, ആകാശദൂത്, ലേലം, ക്രൈം ഫയല്‍ , സായ്‌വര്‍ തിരുമേനി, ടൈഗര്‍‍ , നാദിയ കൊല്ലപ്പെട്ട രാത്രി, ഗാന്ധര്‍വം, അരയന്നങ്ങളുടെ വീട്, ഇമ്മിണി നല്ലൊരാള്‍ , ഐ.ജി., പളുങ്ക് , ഭരത്ചന്ദ്രന്‍ ഐ.പി.എസ്., ബല്‍റാം V/s താരാദാസ്, തിരക്കഥ,പഴശ്ശിരാജ തുടങ്ങിയവയാണ് ഇദ്ദെഹം അഭിനയിച്ച പ്രധാന സിനിമകള്‍ .

കണ്ണൂര്‍ ചൊക്ലി കൊസാലന്‍റവിട പരേതനായ സുലൈമാന്‍ന്റെയും അയിഷയുടേയും മകനാണ് ഇദ്ദേഹം . ഭാര്യ: ദില്‍ഷാദ്. മകന്‍ അമനെ കൂടാതെ മൂന്നാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്.

മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.

Saturday, July 31, 2010

മലയാള പത്ര തറവാട്ടിലെ മഹാവൃക്ഷം വേരറ്റു



ഇന്ത്യന്‍ പത്രലോകത്തെ ആചാര്യനും മലയാള മനോരമ മുഖ്യപത്രാധിപരുമായ കെ.എം മാത്യു ഇന്ന് (ആഗസ്റ്റ് ഒന്ന്) പുലച്ചെ ആരുമണിക്ക് അന്തരിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മൃതദേഹം വൈകിട്ടു നാലു മണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയില്‍ കൊണ്ടുവരും. ഭൌതിക ശരീരം നാളെ ഉച്ചയ്ക്ക് ഒരു മണിക്കു കോട്ടയം മലയാള മനോരമ ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ വൈകിട്ടു നാലിനു കോട്ടയം പുത്തന്‍പള്ളിയില്‍ സംസ്കാരിക്കും

കോട്ടയത്തെ കണ്ടത്തില്‍ കുടുംബത്തില്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മ എന്ന മാമ്മിയുടെയും എട്ടാമത്തെ കുട്ടിയായി 1917 ജനുവരി രണ്ടിന് ജനിച്ചു. കുട്ടനാട്ടില്‍ കുപ്പപ്പുറത്തെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളിലും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലുമായി പഠനം തുടര്‍ന്നു. കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം.

പിതാമഹന്റെ സഹോദരനായ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1888 ല്‍ തുടക്കമിട്ട്, പിതാവ് കെ.സി മാമ്മന്‍ മാപ്പിള, ജ്യേഷ്ഠന്‍ കെ.എം ചെറിയാന്‍ എന്നിവരുടെ പത്രാധിപത്യത്തിലൂടെ വളര്‍ന്ന മലയാള മനോരമയില്‍ മാനേജിങ് എഡിറ്ററും ജനറല്‍ മാനേജരുമായി കെ.എം മാത്യു ചുമതലയേല്‍ക്കുന്നതു 1954 ലാണ്. പഠനശേഷം ചിക്മഗളൂരില്‍ എസ്റ്റേറ്റ് മേല്‍നോട്ടവും പിന്നീട് മുംബൈയില്‍ കുടുംബ ബിസിനസും നടത്തിയ ശേഷമായിരുന്നു മനോരമ പ്രവേശം. 1973 ല്‍ കെ.എം ചെറിയാന്റെ നിര്യാണത്തെ തുടര്‍ന്ന് ചീഫ് എഡിറ്ററായി.

മാത്യു മനോരമയില്‍ വരുമ്പോള്‍ 30,000 കോപ്പി മാത്രമായിരുന്ന പ്രചാരം പതിനെട്ടു ലക്ഷത്തിലേറെ കോപ്പികളാണ് ഇപ്പോള്‍. കോട്ടയത്തു നിന്നു മാത്രം പ്രസിദ്ധീകരിച്ചിരുന്ന മനോരമയ്ക്ക് ഇന്ത്യയിലും വിദേശത്തുമായി ഇപ്പോള്‍ പതിനേഴ് എഡിഷനുകളുണ്ട്.

മനോരമ ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, വനിത, ദ് വീക്ക് , ബാലരമ എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളിലായുള്ള നാലു ഡസനോളം പ്രസിദ്ധീകരണങ്ങളും മനോരമ ന്യൂസ് ടിവി ചാനല്‍, മനോരമ മ്യൂസിക്, റേഡിയോ മാംഗോ, മനോരമ ഓണ്‍ലൈന്‍ തുടങ്ങിയ സംരഭങ്ങളും ഉള്‍പ്പെട്ട മനോരമ കുടുംബത്തിന്റെ കാരണവരായിരുന്നു കെ.എം. മാത്യു.

സമൂഹത്തിനു നല്‍കിയ വിശിഷ്ട സംഭാവനകള്‍ മാനിച്ച് 1998ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപര്‍ക്ക് 'ഇന്ത്യന്‍ എക്സ്പ്രസ് ഏര്‍പ്പെടുത്തിയ ബി. ഡി. ഗോയങ്ക അവാര്‍ഡ് , ഫൌണ്ടേഷന്‍ ഫോര്‍ ഫ്രീഡം ഒാഫ് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ് , പത്രരംഗത്തു ദീര്‍ഘകാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും മാത്യുവിനെ തേടിയെത്തി.

ആത്മകഥയായ 'എട്ടാമത്തെ മോതിരം, പത്നി മിസിസ് കെ. എം. മാത്യുവിന്റെ വിയോഗത്തെത്തുടര്‍ന്ന് എഴുതിയ 'അന്നമ്മ എന്ന ഓര്‍മ്മപ്പുസ്തകം എന്നിവയാണു കൃതികള്‍.

പത്നി അന്നമ്മ ചാത്തന്നൂര്‍ കൈതക്കുഴി നെടുഞ്ചിറ ബംഗാവില്‍( റിവര്‍സൈഡ്) പരേതനായ ഡോ. ജോര്‍ജ് ഫിലിപ്പിന്റെ മകളാണ്. 2003 ല്‍ മരണംവരെ 'വനിതയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന മിസിസ് കെ.എം. മാത്യു പ്രശസ്തയായ പാചകവിദഗ്ധയും ഇംഗീഷിലും മലയാളത്തിലുമായി രണ്ട് ഡസനിലേറെ പാചകഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
മലയാള മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, തങ്കം മാമ്മന്‍ എന്നിവരാണു മക്കള്‍ .

മലയാള പത്ര തറവാട്ടിലെ കുലപതിയുടെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.

Thursday, July 22, 2010

പാണ്ഡ്യത്തമാം ആ വിളക്കണഞ്ഞു


പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ.എ ശ്രീധരമേനോന്‍ ഇന്ന് (23/07/2010) രാവിലെ ആറുമണിക്ക് അന്തരിച്ചവിവരം അറിഞ്ഞിരിക്കുമല്ലോ.എണ്‍പത്തിനാലുവയസ്സായിരുന്നു. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു. ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1997 ല്‍ കേരള ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവീകളില്‍ നിന്ന് വിമര്‍ശനമുയരാന്‍ കാരണമായത്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.

ആധുനിക കേരളചരിത്രരചനയെ ജനകീയവത്കരിച്ചത് ആലപ്പാട്ട് ശ്രീധരമേനോന്‍ എന്ന പ്രൊഫ. എ. ശ്രീധരമേനോനാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം രചിച്ച പ്രൗഢ ഗ്രന്ഥങ്ങളാണ് ഇന്നും കേരളത്തിന്റെ പ്രധാന ചരിത്രപാഠങ്ങള്‍. പ്രഗത്ഭനായ അധ്യാപകനായിരുന്ന ശ്രീധരമേനോന്‍ വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്. ചരിത്രത്തില്‍ ഏറെ ദുഷിക്കപ്പെട്ട സര്‍. സി.പി. രാമസ്വാമിഅയ്യരെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിച്ചതോടെ ഏറെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം വിധേയനായി.

1925 ഡിസംബര്‍ 18ന് എറണാകുളത്തായിരുന്നു എ ശ്രീധരമേനോന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റും രാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും നേടി. 1948 ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലാണ് അധ്യാപന ജീവിതം തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കന്‍ സ്‌കോളര്‍ഷിപ്പോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി.

1958 ല്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം കേരള സ്റ്റേറ്റ് ഗസറ്റീറുകളുടെ ആദ്യ എഡിറ്റായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസസര്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ സെനറ്റിലും അക്കാദമിക് കൗണ്‍സിലിലും, പരീക്ഷാ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ :-കേരളചരിത്രം,കേരള സംസ്‌കാരം,കേരള ചരിത്ര ശില്പികള്‍ ,ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍ ),കേരള രാഷ്ട്രീയ ചരിത്രം 1885-1957,കേരളവും സ്വാതന്ത്ര്യ സമരവും,
സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും,പുന്നപ്രവയലാറും കേരള ചരിത്രവും,അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ,സര്‍ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിര്‍ദ്ദേശം,സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും

സരോജിനി ദേവിയാണ് ഭാര്യ. മക്കള്‍ പൂര്‍ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ശനിയാഴ്ച നടക്കും.

ഈ മഹാനായ പണ്ഡിതനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

Monday, July 19, 2010

കഥകളി ആചാര്യനു പാഥേയത്തിന്റെ ആദരാഞ്ജലികള്‍



ചിത്രം : ബ്രൈറ്റ്

ഇന്ന് 2010 ജൂലായ് 19.കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍ അന്തരിച്ച വിവരമറിഞ്ഞിരിക്കുമല്ലോ?.എഴുപത്തിനാലുവയസ്സായിരുന്നു. പാലക്കാട്ട് കാറല്‍മണ്ണയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

കളിയരങ്ങിന്റെ സൗന്ദര്യമായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. മിനുക്കു വേഷങ്ങളിലായിരുന്നു ശിവരാമന്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്‌.

കേരളത്തിലെ ഏറ്റവും സുന്ദരിയാര്‌ എന്ന ചോദ്യത്തിന്‌ കളിയരങ്ങിലെ ശിവരാമന്‍ എന്നായിരുന്നു ആസ്വാദകരുടെ മനസ്സിലെ ഉത്തരം.

1936 ല്‍ കാറല്‍മണ്ണയിലാണ്‌ ശിവരാമന്‍ ജനിച്ചത്‌.പതിമൂന്നാമത്തെ വയസ്സില്‍ ലവണാസുരവധത്തിലെ ലവനെ അവതരിപ്പിച്ചാണ്‌ അരങ്ങിലെത്തുന്നത്‌.

അമ്മാവനും കഥകളിനടനുമായ വാഴേങ്കട കുഞ്ചു നായരായിരുന്നു ഗുരു.

ശിവരാമന്‍ അവതരിപ്പിച്ച ദമയന്തി ഏറെ പ്രശസ്‌തി നേടിയ വേഷമാണ്‌.

ഭവാനിയാണ്‌ ഭാര്യ.സുജാത,കലാമണ്ഡലം അമ്പിളി, ഗിരീഷ്‌ എന്നിവര്‍ മക്കളാണ്.

ഈ മഹാനായ കലാകാരനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

Friday, July 2, 2010

മഞ്ഞുരുകും രാവറയില്‍ മാമലരായ് നീ പൊഴിഞ്ഞു............



പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാ‍കൃഷ്ണന്റെ വിയോഗം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ?. 73 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് (02/07/2010) തിരുവനന്തപുരം കോസ്മോ പൊളീറ്റന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1937 ആഗസ്റ്റ് 8 നാണ് എം ജി രാധാകൃഷ്ണന്‍ ജനിച്ചത്. പ്രശ്സ്ഥത ഹാര്‍മോണിസ്റ്റായ ഗോപാലന്‍നായരാണ് അച്ഛന്‍. അമ്മ ഹരികഥാരംഗത്തു തിളങ്ങിയ കമലാക്ഷിയമ്മ. ആലപ്പുഴ എസ്.ഡി. കോളജിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ അക്കാഡമിയില്‍ നിന്നും ഗാനഭൂഷണം ബിരുദം നേടി.

ആകാശവാണിയില്‍ സംഗീതസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത്.അവിടെ തംബുരു ആര്‍ട്ടിസ്റ്റ് ആയിരുന്നു. എം ജി രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ലളിതസംഗീത പാഠം അദ്ദേഹത്തിന് നിരവധി ശ്രോതാക്കളെ ഉണ്ടാക്കിക്കൊടുത്തു. ടെലിവിഷനും കാസറ്റുകളും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ലളിതസംഗീതപാഠം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1969-ല്‍ ’കളളിച്ചെല്ലമ്മയിലാണ് അദ്ദേഹം ആദ്യമായി പാടുന്നത്. ഈ ചിത്രത്തിലെ ’’കാലമെന്ന കാരണവര്‍ക്ക്..... എന്നു തുടങ്ങുന്ന ഗാനമാലപിച്ചു. കൊണ്ട് സിനിമയിലേക്ക് എം ജി രാധാകൃഷ്ണന്‍ എത്തി.

1978-ല്‍ ‘തമ്പ്’എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി. ‘മണിച്ചിത്രത്താഴി’ലെ ഗാനങ്ങളോടെയായിരുന്നു ചലച്ചിത്ര സംഗീത സംവിധായകന്‍ എന്ന നിലയില്‍ എം ജി സാധാരണക്കാര്‍ക്കു ഇടയില്‍ പ്രശസ്തനായത്‌. അതിലെ മിക്ക ഗാനങ്ങളും ഹിറ്റായിരുന്നു.

ദേവാസുരം, അദ്വൈതം, അഗ്നിദേവന്‍, സര്‍വകലാശാല, തകര, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാള സിനിമാസംഗീതസംവിധായകരുടെ മുന്‍നിരയിലേക്കുയര്‍ന്നു. എസ്‌. ജാനകിക്ക്‌ മികച്ചഗാനത്തിനുളള സംസ്ഥാന അവാര്‍ഡു നേടിക്കൊടുത്ത ‘തകര'യിലെ ‘മൗനമേ നിറയും മൗനമേ...." എന്ന ഗാനത്തിന്‌ സംഗീതം നല്‍കിയത്‌ രാധാകൃഷ്ണനായിരുന്നു.

സഹോദരനായ എം ജി ശ്രീകുമാര്‍, ചിത്ര, വേണുഗോപാല്‍, അരുന്ധതി, ബീന തുടങ്ങിയ ചലച്ചിത്ര പിന്നണിഗായകര്‍ക്ക്‌ സിനിമയിലേക്കു പ്രവേശിക്കുവാന്‍ അവസരം നല്‍കിയത്‌ എം ജി ആയിരുന്നു. മാധുരിയുമൊത്തു പാടിയ ‘ഉത്തിഷ്ടതാ ജാഗ്രത...." എന്ന ഗാനം ഏറെ പ്രശസ്‌തമായിരുന്നു. 1995-ല്‍ ലളിതസംഗീതത്തിന്‌ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡു ലഭിച്ചു.

മണിച്ചിത്രത്താഴ്‌, അദ്വൈതം, അഗ്നിദേവന്‍, കണ്ണെഴുതിപൊട്ടുംതൊട്ട്‌, കാശ്മീരം തുടങ്ങി എം ജി ഈണമിട്ട ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. 40 ഓളം ചലച്ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ ചിത്രങ്ങളിലൂടെ 2001 ലും 2005 ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടി.

2000-ല്‍ ആകാശവാണിയില്‍ നിന്നും ഗ്രേഡ്‌ വണ്‍ കമ്പോസിറ്ററായി അദ്ദേഹം വിരമിച്ചു. ഗായകന്‍ എം ജി ശ്രീകുമാര്‍, സംഗീതവിദുഷി ഡോ ഓമനക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. പത്മജയാണ് ഭാര്യ. എഞ്ചിനീയറിംഗ്‌ ബിരുദധാരി കാര്‍ത്തികയും സൗണ്ട്‌ എഞ്ചിനീയറായ രാജകൃഷ്ണന്‍ എന്നിവരാണ്‍ മക്കള്‍.

വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൌനമായ്
വിധുരയാമീ വീണപൂവിന്‍
ഇതളൊഴിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍..........

മലയാള സിനിമാഗാനങ്ങളില്‍ ലളിതാഖ്യാനം കൊണ്ട് പുത്തനുണര്‍വ് പകര്‍ന്ന സംഗീതരാജാവായ എം.ജിക്ക് ഈ വേളയില്‍ പാഥേയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.